News - 2024

ജെസ്യൂട്ട് തലവൻ ഭാരതത്തിലേക്ക്

സ്വന്തം ലേഖകന്‍ 25-02-2019 - Monday

മുംബൈ: കത്തോലിക്ക സഭയിലെ ഏറ്റവും വലിയ സന്ന്യാസ സമൂഹമായ ഈശോ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. അര്‍തൂറൊ സോസ ഭാരതത്തിലേക്ക്. മുംബൈ പ്രവിശ്യയിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. ഭാരതത്തിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. 2017-ൽ ഫാ.സോസ ആദ്യമായി ഇന്ത്യയിലെത്തിയപ്പോൾ ന്യൂഡൽഹി, മധ്യപ്രദേശിലെ ജബൽപൂർ, ചത്തീസ്ഗഢിലെ അംബികപുർ, റായ്പുർ എന്നിവടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. മുംബൈ അന്തേരിയിലെ വിനായലയ പ്രൊവിൻഷ്യൽ സന്ദർശിച്ച് ദിവ്യബലിയർപ്പിക്കാനും, പ്രവിശ്യയിലെ എല്ലാ സഭാംഗങ്ങളെയും സന്ദർശിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

മാർച്ച് മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന സന്ദര്‍ശനത്തിൽ മണിക്ക്പുർ, വാശി, ബാന്ദ്ര, തലസരി മിഷൻ, സെന്‍റ് സേവ്യേഴ്സ് കോളേജ് എന്നിവയും ഉൾപ്പെടുന്നുണ്ട്. വാശി ആർച്ച് ബിഷപ്പ് ഫെലിക്സ് മക്കാ ഡോ, ബോംബെ ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരെയും ഫാ.സോസോ സന്ദർശിക്കും. ജെസ്യൂട്ട് സഭയിലെ നാലായിരത്തോളം വരുന്ന അംഗങ്ങളില്‍ ഇരുപത്തിയഞ്ച് ശതമാനം സന്യസ്തരും തെക്കൻ ഏഷ്യയില്‍ നിന്നുള്ളവരാണ്. 2016 ഒക്ടോബർ പതിനാലിനാണ് ഫാ.സോസ ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക സന്യാസസഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.


Related Articles »