News - 2024

'പാപ്പയുടെ ലംബോർഗിനി'യില്‍ ഇറാഖില്‍ രണ്ട് പുതിയ കെട്ടിടങ്ങള്‍

സ്വന്തം ലേഖകന്‍ 04-03-2019 - Monday

മൊസൂള്‍: കഴിഞ്ഞ വര്‍ഷം ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി ഫ്രാന്‍സിസ് പാപ്പയ്ക്ക് സമ്മാനമായി നല്‍കിയ കാര്‍ ലേലം ചെയ്ത തുകയ്ക്ക് ഇറാഖി സഭക്ക് രണ്ടു പുതിയ കെട്ടിടങ്ങള്‍ ഉയരും. ലംബോർഗിനി, ലേലം ചെയ്തുകിട്ടിയ പണം ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെ കത്തോലിക്കാസഭയുടെ യുദ്ധത്തിൽ തകർന്ന രണ്ടു കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനായാണ് കൈമാറിയിരിക്കുന്നത്. ഏകദേശം 1 കോടി 63 ലക്ഷം രൂപയാണ് ലേലത്തിൽ നിന്നും പുനരുദ്ധാരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് തകർന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുക. പാപ്പയുടെ കാര്‍ ലേല തുകക്ക് ഒരു കിൻഡർ ഗാർഡന്റെയും, ഒരു മൾട്ടി പർപ്പസ് സെന്ററിന്റെയും പുനരുദ്ധാരണമാണ് നടത്തുന്നത്. മൾട്ടി പർപ്പസ് സെന്റർ ക്രൈസ്തവരെ കൂടാതെയുള്ള മറ്റുള്ള ന്യൂനപക്ഷ മത വിഭാഗങ്ങൾക്കും, വിവാഹം അതുപോലുള്ള മറ്റ് ആഘോഷങ്ങൾ നടത്താൻ ഒരുപാട് സഹായകരമാകും. 1500 പേര്‍ക്കുള്ള താമസ സൌകര്യം ഇവിടെയുണ്ട്.

മൊസൂൾ നഗരത്തിൽ നിന്നും 18 മൈലുകൾ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബാഷികാ എന്ന ഗ്രാമത്തിലാണ് രണ്ട് കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ സമ്മാനം സമാധാനത്തോടെ പരസ്പര സഹകരണത്തിൽ കഴിയാൻ എല്ലാ മതവിഭാഗങ്ങൾക്കും ഉള്ള ക്ഷണം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം യുദ്ധത്തിന്റെ സമയത്ത് ഇവിടെ നിന്നും പലായനം ചെയ്ത ക്രൈസ്തവർ ഇപ്പോള്‍ തിരികെ മടങ്ങുന്നത് സഭാനേതൃത്വത്തിന് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ഇവര്‍ക്ക് തകർന്ന ഭവനങ്ങൾ പുതുക്കിപ്പണിയാൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന ഏറെ സഹായങ്ങൾ കൈമാറിയിട്ടുണ്ട്.


Related Articles »