News - 2026
ക്യൂബയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു
സ്വന്തം ലേഖകന്‍ 26-08-2016 - Friday
ഹവാന: ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ ക്യൂബയില്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. സിഎസ്ഡബ്യൂ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന സംഘടനയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2015 സെപ്റ്റംബര്‍ മാസം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ക്യൂബ സന്ദര്‍ശനം വിശ്വാസികളോടുള്ള കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടില്‍ വലിയ മാറ്റം വരുമെന്നാണ് ആഗോളതലത്തില്‍ വിലയിരുത്തിയത്. എന്നാല്‍, മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുമ്പോള്‍ വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിനു നേരെയുള്ള സര്‍ക്കാര്‍ കടന്നുകയറ്റം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്.
ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സൈന്യം 1400-ല്‍ അധികം ദേവാലയങ്ങള്‍ ഇതിനോടകം തന്നെ തകര്‍ത്തു. ആരാധനാലയങ്ങള്‍ അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നു പറഞ്ഞാണ് സൈന്യം ദൈവാലയങ്ങള്‍ തകര്‍ത്തത്. ഇത് കൂടാതെ, ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുള്‍ പ്രകാരം ആയിരത്തില്‍ അധികം ദൈവാലയങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ കണ്ടുകെട്ടിയിരിക്കുന്ന നൂറു ദൈവാലയങ്ങള്‍ ഉടന്‍ തന്നെ പൊളിച്ചു കളയുമെന്നു സര്‍ക്കാര്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.
ദൈവാലയങ്ങളിലേക്ക് ആരാധനയ്ക്കായി വീടുകളില്‍ നിന്നും ഇറങ്ങുന്ന ക്രൈസ്തവരെ നിര്‍ബന്ധപൂര്‍വ്വം അറസ്റ്റ് ചെയ്യുകയും വലിച്ചിഴച്ച് റോഡിലൂടെ കൊണ്ടു പോകുകയും ചെയ്യുന്ന സംഭവങ്ങള്‍ ക്യൂബയിലെ നിത്യകാഴ്ച്ചകളായി മാറിയിട്ടുണ്ട്. ദേവാലയ പരിസരങ്ങളില്‍ നിന്നും ആളുകള്‍ അറസ്റ്റിന് വിധേയരാകുന്നുണ്ട്. പാസ്റ്ററുമാരെ അറസ്റ്റ് ചെയ്യുകയും അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടുകയും ചെയ്ത ഒന്‍പതു സംഭവങ്ങള്‍ ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 20-ാം തീയതി യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ ക്യൂബന്‍ സന്ദര്‍ശനത്തിനായി എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഫാദര്‍ മരിയോണ്‍ ഫെലിക്‌സ് ലിയോനാര്‍ട്ട് ബറൊസോയെ പോലീസ് വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ക്യൂബയില്‍ നടക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് സിഎസ്ഡബ്യൂ ആവശ്യപ്പെടുന്നു. കരീബിയന്‍ ദ്വീപിലെ ഈ രാജ്യത്തുള്ള വിശ്വാസികള്‍ക്ക് വേണ്ടി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്നും സിഎസ്ഡബ്യൂ ആഹ്വാനം ചെയ്തിട്ടുണ്ട്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക











