News - 2025

സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി ഇസ്രായേലിലേയും ഇറാനിലേയും കത്തോലിക്ക സഭാനേതൃത്വം

പ്രവാചകശബ്ദം 17-06-2025 - Tuesday

ജെറുസലേം: ടെഹ്റാന്‍: ഇറാനും ഇസ്രായേലും നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുവാന്‍ സമാധാനത്തിനായി പ്രാര്‍ത്ഥനയുമായി ഇറാനിലെയും ഇസ്രായേലിലെയും കത്തോലിക്ക സഭാനേതൃത്വം. സൈനിക സംഘർഷം യുദ്ധത്തിന് വഴിയൊരുക്കുമെന്ന ആശങ്ക വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍, ഇറാനിലെ ടെഹ്‌റാൻ - ഇസ്ഫഹാൻ അതിരൂപതയിലെ കർദ്ദിനാൾ ഡൊമിനിക് മാത്യുവും ഇസ്രായേലിലെ ജെറുസലേമിലെ ലത്തീന്‍ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിനായി പ്രാർത്ഥനാഹ്വാനം നല്‍കി. മേശയ്ക്കു ചുറ്റും സംഭാഷണം നടത്തുന്നതിനു പകരം പ്രതിരോധ ആക്രമണങ്ങള്‍ നടത്തുന്നത് തങ്ങള്‍ വീക്ഷിക്കുന്നത് ഏറെ ഖേദത്തോടെയാണെന്നു ഏഷ്യാ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ ഡൊമിനിക് മാത്യു പറഞ്ഞു.

സമവായത്തെ അടിസ്ഥാനമാക്കിയുള്ള സംഭാഷണത്തിലൂടെ സമാധാനം നിലനിൽക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും പരിശുദ്ധാത്മാവ് ഈ പ്രക്രിയയെ നയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "സമാധാനത്തിന്റെ ദൈവമേ, 'നീ ഇന്നലെയും ഇന്നും ഒരുപോലെയാണ്' (ഹെബ്രായർ 13:8). അങ്ങ് പറഞ്ഞിരിക്കുന്നു: 'എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്ക് നൽകുന്നത്. നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകരുത്, അവർ ഭയപ്പെടരുത്' (യോഹന്നാൻ 14:27)"- ഇങ്ങനെയാണ് പ്രാര്‍ത്ഥന തുടരുന്നത്.

ജൂൺ 13നാണ് ഇസ്രായേൽ ഇറാന് നേരെ ആദ്യ ആക്രമണം ആരംഭിച്ചത്. ഇറാന്റെ ആണവ പദ്ധതി നിർത്തുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചിരിന്നു. പിന്നാലേ ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. യുദ്ധ സമാനമായ ആക്രമണങ്ങളില്‍ ഇരുനൂറിലധികം ഇറാനികളും കുറഞ്ഞത് 24 ഇസ്രായേലികളും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലും യുക്രൈനിലും ഉൾപ്പെടെ വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ലോകമെങ്ങും ആഗ്രഹിക്കുമ്പോഴാണ് പുതിയൊരു പോരാട്ടമുഖം കൂടി തുറക്കുന്നത്. ഇറാന്റെ ആണവസമ്പുഷ്‌ടീകരണ പദ്ധതികൾ തടയാനുള്ള നീക്കമാണിതെന്നും ലക്ഷ്യം കൈവരിക്കുംവരെ തുടരുമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »