News

യുഎഇയിലെ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ മേഖല തുറന്നുകൊടുത്തു

സ്വന്തം ലേഖകന്‍ 14-06-2019 - Friday

അബുദാബി: യുഎഇയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ആയിരത്തിനാനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രൈസ്തവ ദേവാലയത്തിന്റെയും സന്യാസാശ്രമത്തിന്റെയും അവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. അബുദാബിയില്‍ നിന്ന്‍ ഇരുനൂറു കിലോമീറ്റര്‍ മാറി സര്‍ ബനി യാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പുരാവസ്തു മേഖല 1992ലാണു കണ്ടെത്തിയത്. എഡി 600ല്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ എണ്‍പത്തേഴു ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് അധികൃതര്‍ സംരക്ഷിക്കുന്നത്.

ഏഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ആശ്രമത്തില്‍ മുപ്പതോളം സന്യാസിനികള്‍ ഉണ്ടായിരിന്നുവെന്നാണ് ഗവേഷകരുടെ അനുമാനം. 1991 മുതലുള്ള ഖനനത്തില്‍ സന്യാസികളുടെ അറകള്‍, പ്രാര്‍ത്ഥനാ മുറികള്‍, കളിമണ്‍ പാത്രങ്ങള്‍, ജലവിതരണ സംവിധാനം തുടങ്ങിയവയൊക്കെ കണ്ടെത്തിയിട്ടുണ്ട്. അബുദാബിയിലെ സാംസ്ക്കാരിക ടൂറിസ വകുപ്പിന്റെ കീഴില്‍ ഡോ. റിച്ചാര്‍ഡ് കട്ലറാണ് പഠനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

അറബ് മേഖലയിലെ ക്രിസ്ത്യന്‍ വേരുകള്‍ വെളിപ്പെടുത്തുന്ന മേഖല, സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്ന ചടങ്ങ് സഹിഷ്ണുതാ വകുപ്പു മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഇന്നലെ നിര്‍വഹിച്ചു. ഇസ്ളാമിക മേഖലയായ യു‌എ‌ഇയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവ പാരമ്പര്യത്തെ കുറിച്ചു വെളിച്ചം വീശുന്ന സര്‍ ബനി യാസ് ദ്വീപു സന്ദര്‍ശിക്കാന്‍ അനേകം ടൂറിസ്റ്റുകള്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


Related Articles »