India

ജീവന് 'യെസ്' പറഞ്ഞ് മാര്‍ട്ടിനും ലിനറ്റും: സിസേറിയനിലൂടെ എട്ടാമത്തെ കുഞ്ഞിന് ജന്മം

സ്വന്തം ലേഖകന്‍ 09-08-2019 - Friday

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലില്‍ നെട്ടൂര്‍ പള്ളിപ്പറമ്പില്‍ മാര്‍ട്ടിന്‍ ന്യൂനസിനും ലിനറ്റിനും ഇന്നലെ ഒരു കുഞ്ഞു കൂടി ജനിച്ചപ്പോള്‍ കേരളത്തില്‍ പിറന്നത് പുതുചരിത്രം. പ്രസവശസ്ത്രക്രിയ (സിസേറിയന്‍) കഴിഞ്ഞാല്‍ മൂന്നാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാന്‍പോലും ബുദ്ധിമുട്ടുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികളും ഡോ. ഫിന്റോ ഫ്രാന്‍സീസും. ഇന്നലെ രാവിലെ സിസേറിയനിലൂടെ ദമ്പതികളുടെ എട്ടാമത്തെ കുഞ്ഞിനെയാണ് പുറത്തെടുത്തത്.

എട്ടു പ്രസവവും സിസേറിയനായിരുന്നുവെന്നതാണ് ശ്രദ്ധേയം. ആദ്യ നാലു പ്രസവങ്ങള്‍ എറണാകുളത്തായിരുന്നു നടന്നത്. അഞ്ചാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതോടെ ഡോക്ടര്‍മാര്‍ കൈയൊഴിയുകയായിരിന്നു. അങ്ങനെയാണ് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ മാഴ്‌സലിറ്റിന്റെ അരികിലെത്തുന്നത്. അഞ്ചും ആറും സിസേറിയന്‍ അവിടെയായിരുന്നു. ഏഴാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് മാഴ്‌സലമ്മ മരിക്കുന്നത്. അങ്ങനെയാണ് പ്രോലൈഫ് പ്രവര്‍ത്തകനായ ഡോ. ഫിന്റോയുടെ അടുത്ത് കുഴിക്കാട്ടുശേരിയില്‍ എത്തുന്നത്.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെയും മാഴ്‌സലമ്മയുടെയും പേരു ചേര്‍ത്ത് മറിയം മാഴ്‌സലറ്റ് എന്നാണ് പേരിടാന്‍ ഉദ്ദേശിക്കുന്നതെന്ന് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി സെക്രട്ടറി കൂടിയായ മാര്‍ട്ടിന്‍ പറഞ്ഞു. ഏഴാമത്തെയും എട്ടാമത്തെയും സിസേറിയന്‍ ചെയ്യാന്‍ താനും ആശുപത്രിയും നിമിത്തമായതില്‍ ഏറെ സന്തോഷവും ദൈവത്തിനു നന്ദിയുമുണ്ടെന്നു ഡോ. ഫിന്റോ ഫ്രാന്‍സിസ് പ്രതികരിച്ചു. മാര്‍ട്ടിന്‍ ലിനറ്റ് ദമ്പതികള്‍ക്ക് മക്കളായി മൂന്നു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണുള്ളത്. മൂത്തവള്‍ ഗ്രേസ് അനീറ്റ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

അമ്മയെയും കുഞ്ഞിനെയും സന്ദര്‍ശിച്ചു അനുമോദനങ്ങള്‍ നേരിട്ടു അറിയിക്കുവാന്‍ കെസിബിസി പ്രോലൈഫ് സമിതി ഭാരവാഹികളും സമിതി അംഗങ്ങളും നേരിട്ടു എത്തിയിരിന്നു. സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രഹാം, വരാപ്പുഴ അതിരൂപത ഫാമിലി ആന്‍ഡ് പ്രൊലൈഫ് ഡയറക്ടര്‍ ഫാ. ആന്റണി കോച്ചേരി, സെക്രട്ടറി ലിസ തോമസ്, ടാബി ജോര്‍ജ് എന്നിവര്‍ ആശുപത്രിയിലെത്തി മാതാപിതാക്കളെ അനുമോദിച്ചു. ഹോളിഫാമിലി മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ, ജനറല്‍ കൗണ്‍സിലര്‍ ആനി കുര്യാക്കോസ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ട്രീസ വര്‍ഗീസ് എന്നിവരും അനുമോദനങ്ങള്‍ നേരാന്‍ എത്തി.


Related Articles »