News - 2024

‘സേഫ് ഹാവന്‍സ്’ വഴി രക്ഷപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം നാലായിരം പിന്നിട്ടു

സ്വന്തം ലേഖകന്‍ 06-09-2019 - Friday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ അനാഥ കുരുന്നുകള്‍ക്ക് തണലേകുന്ന ‘സേഫ് ഹാവന്‍സ്’ന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇതുവരെ രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം 4014 ആയി. നിയമപരമായ വിചാരണയും നൂലാമാലകളും കൂടാതെ കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നല്‍കുന്ന നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സേഫ് ഹാവന്‍സ് നടത്തിയ ബോധവത്കരണത്തിന്റെ ഫലമാണ് ഈ നേട്ടം. നവജാത ശിശുക്കളുടെ വിലയേറിയ ജീവന്‍ സംരക്ഷിക്കുവാനും, അപകടകരവും മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതുമായ സാഹചര്യങ്ങളില്‍ അമ്മമാര്‍ക്ക് കുട്ടികളെ ഏല്‍പ്പിക്കുവാന്‍ പറ്റിയ സുരക്ഷിത കേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘സേഫ് ഹാവന്‍സ് അലിയന്‍സ്’ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ശ്രദ്ധേയമാകുകയാണ്.

തങ്ങള്‍ക്ക് ലഭിക്കുന്ന കുട്ടികളെ ദത്ത് നല്‍കാന്‍ ഉചിതമായവരെ കണ്ടെത്തുന്നത് വരെ ആ കുട്ടിയുടെ സംരക്ഷണം ‘സേഫ് ഹാവന്‍സ്’ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. പ്രസവാനന്തരമോ അല്ലെങ്കില്‍ അതിനു ശേഷമോ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മരങ്ങള്‍ക്കിടയിലും, പാര്‍ക്കിംഗ് സ്ഥലങ്ങളിലും, കെട്ടിടങ്ങളുടെ പുറകിലും ഉപേക്ഷിക്കുക പതിവാണ്. ഓരോ വര്‍ഷവും നിരവധി കുട്ടികളാണ് ഇത്തരത്തില്‍ ആരും അറിയാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇത്തരത്തില്‍ കുട്ടികളെ ഉപേക്ഷിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്ക് ശിക്ഷ ഉറപ്പാണ്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ഉടനടി കണ്ടെത്തിയില്ലെങ്കില്‍ അവരുടെ ജീവനും അപകടത്തിലാകുമെന്നത് വേദനാജനകമായ വസ്തുതയാണ്.

കുട്ടികളെ ഉപേക്ഷിക്കുന്നത് തടയുവാന്‍ നവജാത ശിശുക്കളെ യാതൊരു ഭയമോ നിയമപരമായ വിചാരണയോ കൂടാതെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ മാതാപിതാക്കളെ അനുവദിച്ചുകൊണ്ട് പാസാക്കിയ നിയമത്തെ പൊതുജനങ്ങളുടെ അറിവിലെത്തിച്ചത് സേഫ് ഹാവന്‍സിന്റെ പ്രചാരണങ്ങളാണ്. ഓരോ സംസ്ഥാനങ്ങളിലേയും സേഫ് ഹാവന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേയും പോലീസ് സ്റ്റേഷനുകളും, ഫയര്‍ സ്റ്റേഷനുകളും, ആശുപത്രികളും സര്‍ട്ടിഫൈഡ് സേഫ് ഹാവന്‍സ് കേന്ദ്രങ്ങളാണ്. ആയിരകണക്കിന് കുരുന്നുകള്‍ക്കാണ് സേഫ് ഹാവന്‍സ് വഴി ജീവിതം ലഭിച്ചിരിക്കുന്നത്.


Related Articles »