News - 2025
തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ വത്തിക്കാനിൽ വിശ്വാസികൾ ഒന്നിച്ചുകൂടും
സ്വന്തം ലേഖകന്‍ 08-09-2019 - Sunday
വത്തിക്കാന്‍ സിറ്റി: തിരുസഭ വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ സഭക്ക് വേണ്ടി പ്രാര്‍ത്ഥന ഉയര്‍ത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വത്തിക്കാനില്‍ ഒരുമിച്ചുകൂടുന്നു. ഒക്ടോബർ അഞ്ചാം തീയതി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് പ്രാര്‍ത്ഥന നടക്കുകയെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിനും, സെന്റ് ആഞ്ജലോ കോട്ടക്കും ഇടയിലുള്ള ലാർജോ ജിയോവാനിലേയ്ക്ക് അന്നേ ദിവസം ഉച്ചതിരിഞ്ഞ് 2:30 ന് എത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ക്ഷണക്കത്ത് ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ മാർക്കോ ടോസറ്റിയുടെ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ഫ്രാൻസിസ് മാർപാപ്പ പുതിയതായി പ്രഖ്യാപിച്ച 13 കർദ്ദിനാൾമാർക്കു ഔദ്യോഗികമായി പദവി നല്‍കുന്നത്.
പിറ്റേദിവസം ആമസോൺ സിനഡിനും ആരംഭമാകും. ഫാ. ജ്യുസപ്പേ എന്ന വൈദികന്റെ പേരിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. സഭ പീഡാനുഭവത്തിലൂടെ കടന്നു പോകുകയാണെന്ന പൊതു വികാരമാണ് പ്രാർത്ഥന സംഘടിപ്പിക്കാൻ പ്രേരണ നൽകിയതെന്ന് കത്തിൽ പറയുന്നു. എമിരറ്റ്സ് ബെനഡിക് പതിനാറാമൻ മാർപാപ്പ പലതവണ പറഞ്ഞതുപോലെ 2013ന് മുൻപേ പീഡാനുഭവം ആരംഭിച്ചതാണെന്നും വൈദികൻ കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ഒളിഞ്ഞും, തെളിഞ്ഞും ശത്രുക്കൾ മാർപാപ്പയുടെ പാതയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചെങ്കിലും, അതിനെ മറികടക്കാൻ പാപ്പയ്ക്ക് സാധിച്ചെന്നും കത്തിലുണ്ട്.
നിലവിലെ പ്രതിസന്ധികൾ വലിയൊരു പ്രളയമായി മാറിയതെന്നും അതിനാൽ തന്നെ സാധാരണയായി നടക്കുന്ന സമ്മേളനങ്ങൾ മാത്രമല്ല മറിച്ച് 'അതിനേക്കാൾ ശക്തമായ' മറ്റൊന്ന് ആവശ്യമാണെന്നും കത്തിലെഴുതിയിട്ടുണ്ട്. ഒക്ടോബർ 5 ലെ പ്രാർത്ഥന ഒത്തുചേരലിനെ പറ്റിയുളള കൂടുതൽ വിശദാംശങ്ങളുമായി "ലെറ്റ് അസ് പ്രേ ഫോർ ദി ചർച്ച്" എന്നപേരിൽ ഫേസ്ബുക്ക് പേജും ഇതിന്റെ സംഘാടകര്‍ ആരംഭിച്ചിട്ടുണ്ട്.
![](/images/close.png)