News - 2025

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയിൽ കയറി അക്രമം

പ്രവാചകശബ്ദം 08-02-2025 - Saturday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കേന്ദ്ര ദേവാലയമായ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയുടെ മുകളിൽ കയറി അക്രമം. ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി ഒരാൾ അൾത്താരയിൽ ഉണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞും മറ്റു അതിക്രമം കാണിച്ചും അവഹേളനം നടത്തിയതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ 'അന്‍സ' റിപ്പോർട്ട് ചെയ്തു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. നിരവധി വിശ്വാസികള്‍ ദേവാലയം സന്ദര്‍ശിക്കുന്നതിനിടെയാണ് അക്രമം.

മെഴുകുതിരികൾ എറിഞ്ഞ ശേഷം, പ്രതി ബലിപീഠത്തിലെ വിരി നീക്കം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ അക്രമിയെ കസ്റ്റഡിയിലെടുത്തു. പ്രതി റൊമാനിയൻ വംശജനാണെന്ന് വത്തിക്കാൻ പോലീസ് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം പ്രതി ഗുരുതരമായ മാനസിക വൈകല്യമുള്ള വ്യക്തിയാണെന്ന് അധികാരികള്‍ അറിയിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. 2023-ലും സമാനമായ അക്രമം സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അരങ്ങേറിയിരിന്നു. അന്ന് അക്രമി അള്‍ത്താരയില്‍ കയറി വസ്ത്രം അഴിച്ചു മാറ്റാന്‍ ശ്രമിക്കുകയായിരിന്നു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️





Related Articles »