News - 2025

വിവാഹ ജീവിതം നയിക്കുന്നവർക്ക് പൗരോഹിത്യം നൽകാനുളള ശുപാര്‍ശയുമായി ആമസോൺ സിനഡ്

സ്വന്തം ലേഖകന്‍ 27-10-2019 - Sunday

റോം: ആമസോൺ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിവാഹ ജീവിതം നയിക്കുന്നവർക്ക് പൗരോഹിത്യം നൽകണമെന്ന് സിനഡ് പിതാക്കന്മാർ മാർപാപ്പയോട് ആവശ്യപ്പെട്ടു. ആമസോൺ മേഖലയിൽ വിവാഹിതരായവരെ പൗരോഹിത്യ ശുശ്രൂഷക്കായി പരിഗണിക്കാനും, സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിക്കാനും ശുപാർശ ചെയ്യുന്ന 33 പേജുള്ള രേഖ സിനഡ് പിതാക്കന്മാർ വോട്ടെടുപ്പിലൂടെയാണ് പാസ്സാക്കിയിരിക്കുന്നത്. വോട്ടവകാശമുള്ള 181അംഗങ്ങളും, ആമസോണിൽ നിന്നെത്തിയ പ്രതിനിധികളും, അൽമായ, സന്യാസ സഭകളുടെ അംഗങ്ങളുമടക്കം പങ്കെടുത്ത മൂന്നാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം.

മാർപാപ്പയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇവരെല്ലാവരും സമ്മേളനത്തിന്റെ ഭാഗമാകാൻ എത്തിയത്. മനുഷ്യാവകാശം, പ്രകൃതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളെ പറ്റിയും ചർച്ചകൾ നടന്നു. പ്രാഥമിക രേഖയിൽ വിവിധ ഭേദഗതികൾ വരുത്തിയ ശേഷമാണ് മാർപാപ്പയ്ക്ക് സമർപ്പിക്കേണ്ട രേഖ വോട്ടിങ്ങിലൂടെ പാസാക്കിയത്. രേഖയിലെ നിർദ്ദേശങ്ങൾ സഭയുടെ ഔദ്യോഗിക പഠനത്തിന്റെ ഭാഗമല്ല. വിശുദ്ധ കുർബാന അർപ്പിക്കാൻ വൈദികരില്ല എന്നതാണ്, വിവാഹിതരായവർക്ക് പൗരോഹിത്യം നൽകാനായുള്ള തീരുമാനത്തിന് പിന്നിലെ ചേതോവികാരമായി സീനഡ് പിതാക്കന്മാർ ചൂണ്ടിക്കാണിച്ചത്. ദൈവജനത്തിന് പൂർണമായി സമർപ്പിക്കാൻ സാധിക്കുമെന്നതിനാൽ വൈദിക ബ്രഹ്മചര്യത്തിന്റെ മഹത്വം തങ്ങൾ അംഗീകരിക്കുന്നുവെന്നും അവൻ പറഞ്ഞു.

ആമസോണിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഡീക്കൻ പദവി ലഭിച്ച, മാതൃകാപരമായ കുടുംബജീവിതം നയിക്കുന്ന വ്യക്തികളെ കണ്ടെത്തി അവർക്ക് വൈദിക പരിശീലനം നൽകി നിയമിക്കാനുള്ള നിർദ്ദേശമാണ് രേഖയിലുള്ളത്. ഇത് ഉൾപ്പെടെയുള്ള എല്ലാ ഖണ്ഡികകൾക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വോട്ടുകൾ ലഭിച്ചു. ഭൂരിപക്ഷം സിനഡ് പിതാക്കന്മാരുടെയും പിന്തുണ ലഭിച്ചുവങ്കിലും, കർദ്ദിനാൾ മാർക്ക് ഔലറ്റ്, കർദ്ദിനാൾ റോബർട്ട് സാറ, കർദ്ദിനാൾ പീറ്റർ ടർക്ക്സൺ തുടങ്ങിയവർ പാരമ്പര്യമായി സഭ പിന്തുടരുന്ന വൈദിക ബ്രഹ്മചര്യ നിയമത്തിൽ മാറ്റങ്ങളൊന്നും വരുത്താൻ പാടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലായി സിനഡ് വേദിയിലടക്കം പറഞ്ഞിരുന്നു.

ആഗോളതലത്തിൽ ചർച്ചകൾ നടത്തി മാത്രമേ വൈദിക ബ്രഹ്മചര്യ നിയമത്തിന് ഇളവ് നൽകാൻ പാടുള്ളൂവെന്ന് ചില സിനഡ് പിതാക്കന്മാർ നിർദ്ദേശിച്ചുവെന്ന് സിനഡ് രേഖ പത്രസമ്മേളനത്തിൽ പ്രകാശനം ചെയ്യവേ സിനഡിൽ പ്രത്യേക സെക്രട്ടറി പദവി വഹിച്ച കർദ്ദിനാൾ മൈക്കിൾ സേർനിയും വ്യക്തമാക്കിയിരുന്നു. സിനഡ് രേഖ ഇനി മാർപാപ്പയ്ക്ക് സമർപ്പിക്കും. മാർപാപ്പ ഈ രേഖയെ അംഗീകരിച്ചാൽ മാത്രമേ ഈ നിർദ്ദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരികയുള്ളൂ. എന്നാൽ ഇതുപോലെ വോട്ടിങ്ങിലൂടെ പാസ്സായ സിനഡു തീരുമാനങ്ങൾ മാർപാപ്പ അംഗീകരിക്കാതിരുന്ന സന്ദർഭങ്ങൾ സഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിൽ മാർപാപ്പയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ലോകം.


Related Articles »