News - 2024

നൈജീരിയൻ ക്രൈസ്തവരെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് കര്‍ദ്ദിനാള്‍ സാറ

സ്വന്തം ലേഖകന്‍ 30-12-2019 - Monday

റോം: ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ആഫ്രിക്കൻ സഹോദരങ്ങളിൽ എത്രയോപേർ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സ്വന്തം ജീവൻ പോലും അപകടത്തിലാക്കുന്നുവെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് നൈജീരിയയില്‍ ക്രൈസ്തവരുടെ നരഹത്യയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

രക്തസാക്ഷികൾ എന്നാണ് വിശ്വാസത്തെ പ്രതി പീഡനമേൽക്കുന്ന നൈജീരിയൻ ക്രൈസ്തവരെ കർദ്ദിനാൾ സാറ വിശേഷിപ്പിച്ചത്. അവർ സുവിശേഷത്തെ ത്യജിച്ചില്ലെന്നും സാറ ട്വിറ്ററിൽ കുറിച്ചു. ഇവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ കർദ്ദിനാൾ സാറയുടെ ട്വീറ്റ് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നൈജീരിയന്‍ ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഡിസംബർ 26നു ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ തീവ്രവാദികള്‍ പുറത്തുവിട്ടിരിന്നു.


Related Articles »