India - 2024

അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: ചങ്ങനാശേരി അതിരൂപത

03-04-2020 - Friday

ചങ്ങനാശേരി: കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ കാസര്‍കോട് അതിര്‍ത്തി അടച്ച കര്‍ണാടക സംസ്ഥാനത്തിന്റെ പ്രവൃത്തി അപലപനീയവും ദൗര്‍ഭാഗ്യകരവുമാണെന്നും ഇക്കാര്യത്തിലെ കേരള ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥനയും ഹൈക്കോടതിയുടെ നിര്‍ദേശവും അവഗണിച്ച കര്‍ണാടക ഗവണ്‍മെന്റ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി.

അത്യന്തം ഗൗരവതരമായ ഈ സാഹചര്യത്തില്‍ കാസര്‍കോട് വഴി ചരക്കുഗതാഗതം സുഗമമാക്കുന്നതിനും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുമായി അതിര്‍ത്തി ഉടന്‍ തുറക്കണമെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി രാജ്യത്തെ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ജാഗ്രതാസമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ സമയോചിതമായും ഫലപ്രദമായും നടപ്പാക്കുന്നുണ്ടെന്നും ഇതിനോടനുബന്ധിച്ചുള്ള കേരള സര്‍ക്കാരിന്റെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും എന്നാല്‍ മദ്യാസക്തര്‍ക്ക് ഡോക്ടര്‍മാരുടെ കുറുപ്പടിയോടെ മദ്യം നല്‍കുവാനുള്ള ഉത്തരവ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ശോഭകെടുത്തുവാന്‍ ഇടയാക്കിയെന്നും ഈ വിഷയത്തിലെ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ സമയോചിതവും മാതൃകപരവുമാണെന്നും സമിതി വിലയിരുത്തി. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ മദ്യാസക്തര്‍ക്ക് ആവശ്യകമായ കൗണ്‍സിലിംഗും ചികിത്സയും നല്‍കാനുള്ള സാഹചര്യങ്ങള്‍ ഇക്കാലയളവില്‍ കേരളസര്‍ക്കാര്‍ സൃഷ്ടിക്കേണ്ടതാണെന്നും സമിതി അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന യോഗത്തില്‍ അതിരൂപത പി.ആര്‍-ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക്ക് വഴീപ്പറമ്പില്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, പി.എ. കുര്യാച്ചന്‍, ഡോ. ആന്റണി മാത്യൂസ്, ജോബി പ്രാക്കുഴി, അഡ്വ. പി.പി. ജോസഫ്, ടോം അറയ്ക്കപ്പറമ്പില്‍, കെ.വി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Archives >>

Page 1 of 314