India - 2024

ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുത്: ഇടപെടലുമായി പാലാ രൂപത

പ്രവാചക ശബ്ദം 31-03-2020 - Tuesday

പാലാ: ഭക്ഷണം, മരുന്ന് എന്നീ രണ്ട് കാര്യങ്ങൾക്കാണ് ഊന്നൽ കൊടുക്കേണ്ടതെന്നും രൂപതാതിർത്തിയിൽ ആരും വിശക്കുന്നവരായി ഉണ്ടാകാൻ പാടില്ലെന്നും നിര്‍ദ്ദേശിച്ച്കൊണ്ട് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വൈദികര്‍ക്ക് സന്ദേശമയച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് നിലവിൽ വന്ന ലോക്ക്ഡൗണിൽ വിശന്നിരിക്കുന്നവർ ഉണ്ടാവരുത് എന്ന മുദ്രാവാക്യവുമായാണ് പാലാ രൂപതയും രംഗത്തെത്തിയിരിക്കുന്നത്.

വരുന്ന ആഴ്ചയിൽ ഭക്ഷണ ദൗർലഭ്യം വന്നേക്കാം. സർക്കാർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തേക്കാമെങ്കിലും ഇപ്പോൾ തന്നെ പ്രതിസന്ധിയുണ്ട്. ദിവസക്കൂലിക്കാർ, ചെറുകിട കർഷകർ, റബ്ബർ വെട്ട് തൊഴിലാളികൾ, ലോട്ടറി വിൽപനക്കാർ, നടന്ന് കച്ചവടം ചെയ്യുന്നവർ, അതിഥി തൊഴിലാളികൾ എന്നിവർ ധാരാളമുണ്ട്. കടകളിൽ പോയി സാധനക്കൾ വാങ്ങിക്കുവാനും, പാചകം ചെയ്യുവാനും കഴിയാത്തവരുമായി നിരവധി കുടുംബങ്ങൾ കണ്ടേക്കാം. രൂപതയ്ക്ക് അനേകം കെയർ ഹോം കൾ ഉണ്ട്. മേൽ പറഞ്ഞ വിഭാഗക്കാർക്കെല്ലാം അത്യാവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് വൈദീകരും സമർപ്പിതരും ഉറപ്പ് വരുത്തണം. ഓരോ ഇടവകയും അതത് ഇടവകയിലെ ആവശ്യക്കാർ ആരാണെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തണം.

പട്ടിണിയും, വൈദ്യസഹായ കുറവും മൂലം ഒരു ജീവനും നഷ്ടപ്പെടാൻ ഇടയാവരുത്. നമ്മുടെ രൂപതാതിർത്തിക്കുള്ളിൽ വിശന്നിരിക്കുന്നവരായി ആരും ഉണ്ടാവരുത്. മേൽ പറഞ്ഞ ശുശ്രൂഷകൾക്കാവശ്യമായ തുക ഇടവകകളിൽ നിന്നും, സന്യാസഭ വനങ്ങളിൽ നിന്നും സാധിക്കുന്നത് പോലെ കണ്ടെത്തണം. ഏതെങ്കിലും ഇടവകകൾ ക്ക് സാധിക്കാതെ വന്നാൽ രൂപതാ കേന്ദ്രത്തെ അറിയിക്കണമെന്നും സാമ്പത്തീക ഭദ്രതയുളള അൽമായർ ഇക്കാര്യത്തിൽ വികാരിമാരോട് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്. രൂപതാ സ്ഥാപനങ്ങളിലെ ഹാളുകളും അടുക്കളകളും കമ്യൂണിറ്റി കിച്ചനുകൾക്കായി വിട്ട് നൽകേണ്ടതാണ്. സഭയുടെ യുവജന സംഘടനയായ എസ്.എം.വൈ.എം., പി.എസ്.ഡബ്ളിയു.എസ് തുടങ്ങിയ സംഘടനകൾ വിഭവങ്ങൾ വിതരണം ചെയ്യുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം.

സർക്കാരിൻ്റെ സന്നദ്ധം എന്ന വെബ്ബ് പോർട്ടൽ വഴി സന്നദ്ധ സംഘടനയിൽ അംഗങ്ങളായി ചേർന്ന് പോലീസ്, ജനപ്രതിനിധികൾ എന്നിവരുടെ നിർദ്ദേശാനുസരണം സന്നദ്ധ പ്രവർത്തനത്തിൽ യുവാക്കൾ പങ്കാളികളാവേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഇടവകകളുടെയും, ഹോസ്റ്റലുകളുടെയും സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. മദ്യ ആസക്തിയുള്ളവരെ ചികിത്സിക്കാൻ നമ്മുടെ രൂപതയുടെ അഡാർട്ട്ൻ്റെ സഹായ സഹകരണങ്ങൾ ലഭ്യമാക്കണം.

മാസ്ക്കുകൾ, സാനിറ്റൈസ്റ്റുകൾ, ലോഷൻ എന്നിവയുടെ നിർമ്മാണത്തിനായി ഇടവകകളിൽ സാധ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.ഇത് കൂടാതെ കൊറോണാ ബോധവൽക്കരണം നടത്തണമെന്നും, ആരോഗ്യമുള്ളവർ പോലും കൂട്ടം കൂടാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് നമുക്കെല്ലാവർക്കും ഒരു കുടുംബം പോലെ ഒന്നാക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടാമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »