News - 2025

മാധ്യമങ്ങളിലൂടെയുള്ള വിശ്വാസജീവിതം അപൂര്‍ണമെന്ന് ഫ്രാന്‍സിസ് പാപ്പ

21-04-2020 - Tuesday

വത്തിക്കാന്‍ സിറ്റി: കൂദാശകളിലും സഭയിലും ദൈവജനത്തിലും നിന്നു വിട്ടുമാറി തങ്ങളില്‍ത്തന്നെ ജീവിക്കുന്ന ഒരു വിശ്വാസിസമൂഹത്തെയാണ് ഓണ്‍ലൈന്‍ ദിവ്യബലിയില്‍ കാണുന്നതെന്നും മാധ്യമങ്ങളിലൂടെയുള്ള വിശ്വാസജീവിതം അപൂര്‍ണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താ മാര്‍ത്ത കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടയിലെ പ്രസംഗത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്. ഇത് വിഷമകരമായ ഈ ഘട്ടത്തിലെ സഭാജീവിതമാണ്. പക്ഷേ ഇതല്ല സഭ. സഭ എല്ലായ്‌പോഴും ജനങ്ങളോടും കൂദാശകളോടും കൂടിയുള്ളതാണെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

കോവിഡ് 19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്നു ക്രൈസ്തവ ദേവാലയങ്ങളിലെ ദിവ്യബലിയില്‍ വിശ്വാസികളെ പങ്കെടുപ്പിക്കുന്നില്ല. വിവിധ ഡിജിറ്റല്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വിശ്വാസികള്‍ വീട്ടിലിരുന്ന് ദിവ്യബലിയില്‍ പങ്കെടുക്കുന്നു. ദിവ്യകാരുണ്യ സ്വീകരണത്തിനു പകരം അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണമാണ് ഇപ്പോള്‍ നടത്തുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുവേണ്ടിയാണിത്. ഈശോയുമായുള്ള ഒരാളുടെ ബന്ധം ആഴമേറിയതും വ്യക്തിപരവുമാണ്, പക്ഷേ അത് ഒരു കൂട്ടായ്മയിലാണ്. കൂട്ടായ്മ ഇല്ലാതെ, ദിവ്യകാരുണ്യമില്ലാതെ, ദൈവജനം ഒന്നിച്ചുകൂടാതെയല്ല കര്‍ത്താവുമായി അടുപ്പമുണ്ടാക്കേണ്ടത്.

അങ്ങനെ ചെയ്താല്‍ ദൈവജനത്തില്‍നിന്നു വിട്ട് തനിക്കുവേണ്ടി മാത്രമുള്ള ഒരു ബന്ധമാകും ദൈവത്തോടുണ്ടാകുക. സുവിശേഷങ്ങള്‍ നോക്കിയാല്‍ ഈശോയുടെ ശിഷ്യര്‍ എല്ലായ്‌പോഴും ഒരു കൂട്ടായ്മയായാണ് കര്‍ത്താവിനോടൊപ്പം ജീവിച്ചതെന്നു കാണാം. കൂട്ടായ്മയുടെ സൂചനയാണ് അവര്‍ മേശയ്ക്കു ചുറ്റും സമ്മേളിച്ചിരുന്നത്. മഹാമാരിമൂലം മാധ്യമങ്ങളിലൂടെ മാത്രം സമ്പര്‍ക്കം സാധ്യമായ സാഹചര്യത്തിന്റെ അപകടത്തെപ്പറ്റി പലരും തന്നോടു ചിന്ത പങ്കുവച്ചതായും മാര്‍പാപ്പ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »