News - 2024

ക്രൈസ്തവ വനിത ഇറാഖി സർക്കാരിന്റെ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള മന്ത്രാലയത്തിന്റെ തലപ്പത്ത്

പ്രവാചക ശബ്ദം 09-06-2020 - Tuesday

ബാഗ്ദാദ്: അഭയാർത്ഥികൾക്കും അവരുടെ പുനരധിവാസത്തിനും വേണ്ടിയുള്ള ഇറാഖി മന്ത്രാലയത്തിന്റെ തലപ്പത്ത് ക്രൈസ്തവ വനിതയായ പ്രൊഫസർ ഇവാൻ ഫായിക്ക് യാക്കൂബ് ജാബ്രോയ്ക്ക് നിയമനം. സാധാരണയായി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പ്രാധാന്യം നൽകാത്ത വിഭാഗമായ യുവജനങ്ങളുടെയിടയിൽ വർഷങ്ങളായി പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവുമായാണ് കൽദായ സഭാംഗമായ ഇവാൻ ഫായിക്ക് പുതിയ ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ജൂൺ ആറാം തീയതി ശനിയാഴ്ചയാണ് മുസ്തഫ അൽ കാതിമിയുടെ നേതൃത്വത്തിലുള്ള പുതിയ ഇറാഖി സർക്കാരിന്റെ ഏഴു മന്ത്രി നിയമനങ്ങൾക്ക് പാർലമെന്റ് വോട്ടിലൂടെ അംഗീകാരം നൽകിയത്.

ഇറാഖിലെ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടറായിരുന്ന അൽ കാതിമി മെയ് ഏഴിനാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം വലിയ ഉത്തരവാദിത്വങ്ങളാണ് ഇവാൻ ഫായിക്കിനെ കാത്തിരിക്കുന്നത്. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഭയന്ന് മൊസൂൾ നഗരത്തിൽ നിന്നും, നിനവേ പ്രവിശ്യയിൽ നിന്നും പലായനം ചെയ്ത ക്രൈസ്തവ വിശ്വാസികളിൽ പലരും ഇർബിൽ നഗരത്തിലും, ഇറാഖി കുർദിസ്ഥാനിലുമായാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇവരെ വേണ്ടവിധം പുനരധിവസിപ്പിക്കുന്നതിനുള്ള ദൗത്യം പുതിയ മന്ത്രിയായിരിക്കും നിർവഹിക്കേണ്ടത്.

മൊസൂൾ ഗവർണറുടെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള ഉപദേശക സമിതിയിലും ഇവാൻ ഫായിക്ക് പ്രവർത്തിച്ചിട്ടുണ്ട്. 2018 മെയ് മാസം നടന്ന ഇലക്ഷനിൽ ക്രൈസ്തവ ന്യൂനപക്ഷത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നിലാണ് പ്രൊഫസർ ഇവാൻ ഫായിക്ക് മത്സരിച്ചു വിജയിച്ചത്. ഇതിനിടയിൽ നിനവേ പ്രവിശ്യയിലെ ക്രൈസ്തവർക്ക് വേണ്ടി കൽദായ സഭയുടെ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോയുടെ ഉപദേശക സ്ഥാനത്ത് പ്രൊഫസർ ഇവാൻ പ്രവർത്തിച്ചു വരികയാണെന്ന വാദം പാത്രിയർക്കീസിന്റെ ഓഫീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »