News
"നിങ്ങളുടെ വിശ്വാസ തീക്ഷ്ണത ആദിമ ക്രൈസ്തവര്‍ക്ക് സമാനം": കന്ധമാല്‍ ഇരകളെ സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂണ്‍ഷോ
പ്രവാചകശബ്ദം 01-02-2025 - Saturday
റൈകിയ: പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയിലെ കന്ധമാലിലെ തീവ്രഹിന്ദുത്വവാദികള്‍ നടത്തിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകളെ സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലി. ഇവിടെ വന്നതിൽ വളരെ സന്തോഷമുണ്ടെന്നും വേദനയും ദുരിതങ്ങളും ജീവന് ഭീഷണിയും എല്ലാമുണ്ടായിട്ടും വിശ്വാസത്തിൽ ഉറച്ചുനിന്ന ആദിമ ക്രൈസ്തവരെപോലെയാണ് നിങ്ങളെന്ന് കന്ധമാല്‍ അതിജീവിതരോട് പേപ്പല്‍ പ്രതിനിധി പറഞ്ഞു. ആദിമ ക്രൈസ്തവര്‍ തങ്ങളുടെ ജീവിതം ക്രിസ്തുവിന് സാക്ഷ്യമായി ത്യാഗം ചെയ്തതുപോലെ കർത്താവിനായി നിങ്ങൾ രക്തം ചൊരിഞ്ഞു ക്രിസ്തു സാക്ഷ്യം നല്‍കിയെന്ന് റൈകിയയിലെ ഔവർ ലേഡി ഓഫ് ചാരിറ്റി ഇടവകയിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേയുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കഷ്ടപ്പാടുകളിലും പീഡനങ്ങളിലും എങ്ങനെ സഹിച്ചുനിൽക്കാമെന്ന് ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾക്ക് നിങ്ങൾ മാതൃകയായി മാറിയിരിക്കുകയാണ്. ആദിമ ക്രൈസ്തവ സമൂഹത്തിൻ്റെ ചിത്രങ്ങൾ ഞാൻ നിങ്ങളിൽ കാണുന്നു. നിങ്ങളുടെ രക്തം ഒരു ചെറിയ വിത്ത് പോലെയാണ്, അത് ദൈവരാജ്യത്തിൽ സാവധാനത്തിലും ക്രമേണയും വളരുന്നു. നിങ്ങളുടെ ത്യാഗപൂർണമായ ജീവിതം അവിടുത്തെ രാജ്യം വ്യാപിക്കുന്നതിന് സഹായിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലി പറഞ്ഞു.
മാർപാപ്പയുടെ പ്രതിനിധി വന്ന് തങ്ങളുടെ വേദനയോടു ഐക്യദാർഢ്യം പങ്കിടുമ്പോൾ ഇരകളുടെ കുടുംബാംഗങ്ങൾക്കു ഉന്മേഷവും ആശ്വാസവും ലഭിക്കുകയാണെന്ന് ടിയാൻജിയയിലെ കന്ധമാല്‍ കലാപത്തെ അതിജീവിച്ചവരിൽ ഒരാളായ ഫാ. മനോജ് കുമാർ നായക് പറഞ്ഞു. 1500 കത്തോലിക്കരും 30 വൈദികരും 25 സന്യസ്തരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു.
ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും വിമര്‍ശിച്ച് കോടതി തന്നെ രംഗത്തെത്തിയിരിന്നു.
Editor's Note:- കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ 'പ്രവാചകശബ്ദ'ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️