News

അഞ്ചു സർജറികളും വിഫലം: മുസ്ലിം മേഖലയിൽ ഭൂമി വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ പാക്ക് ക്രൈസ്തവന്‍ മരണമടഞ്ഞു

പ്രവാചക ശബ്ദം 04-07-2020 - Saturday

പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുളള ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സ്ഥലവും വീടും വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ് ചികിത്സയിലായിരിന്ന ക്രൈസ്തവ വിശ്വാസിയായ നദീം ജോസഫ് മരിച്ചു. ഉദരഭാഗത്ത് വെടിയേറ്റ നദീമിനെ രക്ഷിക്കാൻ അഞ്ചു സർജറികൾ നടത്തിയെങ്കിലും വിഫലമാകുകയായിരിന്നു. നദീമും, കുടുംബവും താമസിക്കുന്ന വീട്ടിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിട്ടു പോകണമെന്ന് തീവ്ര ഇസ്ലാമിക വാദികൾ അദ്ദേഹത്തിന്റെ കുടുംബത്തോടെ ആവശ്യപ്പെട്ടതു മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ നാലിന് ജോസഫ് വാങ്ങിച്ച വീടിന്റെ നേരെ എതിര്‍വശത്ത്‌ താമസിക്കുന്ന സല്‍മാന്‍ ഖാനും മകനും തോക്കുമായെത്തുകയും 24 മണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞ് പോയിരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ഹെല്‍പ്പ്-ലൈനിലേക്ക് ഫോണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ വെടിയുതിര്‍ത്തു കഴിഞ്ഞിരുന്നു. നീണ്ട നാളത്തെ ചികിത്സ നടന്നെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരിന്നു. നദീമിനും, കുടുംബത്തിനും നീതി ലഭിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ സാബിർ മൈക്കിൾ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു.

എല്ലാവർക്കും പാക്കിസ്ഥാനിൽ സ്വത്തുവകകൾ വാങ്ങാനുള്ള അവകാശമുണ്ട്. ഇപ്പോൾ അക്രമകാരികൾ നടത്തിയിരിക്കുന്നത് മനുഷ്യാവകാശത്തിനെയും, നിയമ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്ന കാര്യമാണ്. അതിനാൽ അവർ ശിക്ഷിക്കപ്പെടാതെ പോകാൻ പാടില്ലായെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്നും സാബിർ മൈക്കിൾ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മറ്റൊരു മനുഷ്യാവകാശ പ്രവർത്തകനായ ഖലീൽ ഷഹസാദ് പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരായിട്ടാണ് കണ്ടുവരുന്നത്. ക്രിസ്ത്യന്‍ പെൺകുട്ടികളെ മതപരിവർത്തനത്തിനായി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് പാക്കിസ്ഥാനിൽ പതിവ് സംഭവമാണ്. ഇതടക്കമുള്ള നിരവധി സംഭവങ്ങള്‍ കോടതിയില്‍ എത്തിയാലും പ്രതികള്‍ക്ക് അനുകൂല നിലപാടാണ് നീതിന്യായ വ്യവസ്ഥ പോലും കൈക്കൊള്ളുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »