News - 2025

കോവിഡ് പ്രതിരോധത്തിന് കേരള കത്തോലിക്ക സഭ ചെലവഴിച്ചത് അന്‍പതു കോടിയിലധികം രൂപ

ദീപിക 17-07-2020 - Friday

കൊച്ചി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും ലോക്ക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50,16,73,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി ജൂണ്‍ 30 വരെ ചെലവഴിച്ച തുകയാണിത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കേരളസഭയുടെ സേവന, കാരുണ്യ പദ്ധതികള്‍ 39.72 ലക്ഷം പേരിലേക്ക് എത്തിയെന്നു കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) സമാഹരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ, പ്രാദേശിക ഭരണസംവിധാനങ്ങളുടെയും സഹകരണത്തോടെയാണു സഭയുടെ കോവിഡ് പ്രതിരോധ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 58312 അതിഥി തൊഴിലാളികള്‍ക്കു സഭ ഇക്കാലത്തു സേവനങ്ങളെത്തിച്ചു. സഭാംഗങ്ങളായ യുവാക്കള്‍ ഉള്‍പ്പെടെ 37,283 സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 4,23,559 സാനിറ്റൈസര്‍ ബോട്ടിലുകളും 2,48,478 ഹൈജീന്‍ കിറ്റുകളും വിവിധ മേഖലകളില്‍ വിതരണം ചെയ്തു. ലക്ഷക്കണക്കിനു മാസ്കുകളാണ് ഇക്കാലളയളവില്‍ സഭാസംവിധാനങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു സൗജന്യമായെത്തിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു പിപിഇ കിറ്റുകളും വിതരണം ചെയ്തു. ചികിത്സാ ആവശ്യങ്ങള്‍ക്കായി 7.35 ലക്ഷവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു സാമ്പത്തിക സഹായമായി 4,06,37,481 രൂപയും നല്‍കി.

207 കമ്യൂണിറ്റി കിച്ചണുകളിലൂടെ 4.90 ലക്ഷം പേര്‍ക്കു ഭക്ഷണം എത്തിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യ കിറ്റുകളാണു രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴി വിതരണം ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 701 കുടുംബങ്ങളില്‍ ടെലിവിഷനുകള്‍ എത്തിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സഭാസംവിധാനങ്ങളിലൂടെ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സജീവമായി തുടരുന്നുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെസിബിസിയും വിവിധ രൂപതകളും നല്‍കിയ സംഭാവനകള്‍, പ്രാദേശിക തലങ്ങളില്‍ ഇടവകകളും സഭാസ്ഥാപനങ്ങളും ചെലവഴിച്ച തുക എന്നിവയ്ക്കു പുറമെയുള്ള കണക്കുകളാണു കെഎസ്എസ്എഫ് സമാഹരിച്ചതെന്നു എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അറിയിച്ചു. 1.3 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെസിബിസി ആദ്യഘട്ടത്തില്‍ നല്‍കിയെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

കോവിഡ് ചികിത്സയ്ക്ക് ആശുപത്രികളും അനുബന്ധ സംവിധാനങ്ങളും വിട്ടു നല്‍കാന്‍ കെസിബിസി ഹെല്‍ത്ത് കമ്മീഷനും ചായ് കേരളയും സര്‍ക്കാരിനോടു നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു സഭാസ്ഥാപനങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »