Life In Christ - 2024

മരണം വരിക്കേണ്ടിവന്നാലും ഭ്രൂണാവശിഷ്ടങ്ങള്‍ കൊണ്ടുണ്ടാക്കിയ വാക്സിന്‍ ക്രൈസ്തവർ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡർ

പ്രവാചക ശബ്ദം 03-10-2020 - Saturday

പാരീസ്: രക്തസാക്ഷിത്വം വരിക്കേണ്ടിവന്നാലും ഭ്രൂണഹത്യ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരകോശങ്ങൾ കൊണ്ടുണ്ടാക്കിയ കൊറോണ പ്രതിരോധ വാക്സിൻ ക്രൈസ്തവർ ഉപയോഗിക്കരുതെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഖസാഖിസ്ഥാനിലെ അസ്താന അതിരൂപതയുടെ സഹായ മെത്രാനുമായ അത്താനേഷ്യസ് ഷ്നീഡർ. ഫ്രാൻസിൽ നടത്തിയ സന്ദർശന വേളയിൽ ലൈഫ് സൈറ്റ് ന്യൂസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രൈസ്തവ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയത്. മനുഷ്യന് ചിന്താശേഷി പോലും ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിലുള്ള വികലമായ നടപടികളിലൂടെ അടിമത്തം സൃഷ്ടിക്കാനാണ് ഈ നാളുകളിൽ ശ്രമം നടക്കുന്നതെന്ന് ബിഷപ്പ് ഷ്നീഡർ ചൂണ്ടിക്കാട്ടി.

പലവിധ നിയന്ത്രണങ്ങളിലൂടെ ഏകലോക ഭരണകൂടം എന്ന ആശയം നടപ്പിലാക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് തനിക്ക് ഭയമുണ്ടെന്നും ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡർ പറഞ്ഞു. കൊറോണ വൈറസ് നിരവധി ജീവനുകൾ അപഹരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും പ്രധാനമായി നിത്യജീവനു ലോകത്തിന്റെ മുന്നിൽ സാക്ഷ്യം നൽകാൻ നമ്മൾ തയ്യാറാകണം. നശ്വരമായ ജീവിതത്തെ മാത്രം ഓർത്ത് ഭയപ്പെടരുത്. ഒരു അനശ്വരമായ ജീവിതമുണ്ട്. നിയന്ത്രണങ്ങളുടെ നാളുകളിൽ പലസ്ഥലങ്ങളിലും ദിവ്യകാരുണ്യം പലവിധത്തിൽ അപമാനിക്കപ്പെട്ടുവെന്നും, ഇതിന് പരിഹാരമെന്നോണം ജൂലൈ മാസം താൻ ആരംഭിച്ച യൂക്കരിസ്റ്റിക്ക് ക്രൂസേഡ് മുന്നോട്ടു കൊണ്ടുപോകണമെന്നും ബിഷപ്പ് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഗർഭസ്ഥശിശുക്കളുടെ ശരീരകോശങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ നിർബന്ധമാക്കിയാൽ വിവിധ സർക്കാരുകളും, ജനങ്ങളും ഭ്രൂണഹത്യയെ അംഗീകരിക്കേണ്ട സാഹചര്യം സംജാതമാകുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. അതിനാൽ രക്തസാക്ഷിത്വം വരിച്ചും ഇതിനെ പ്രതിരോധിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഗർഭഛിദ്ര ഭ്രൂണങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച വാക്സിനുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ക്ലാൻഡ് അടക്കമുള്ള നിരവധി ബിഷപ്പുമാര്‍ നേരത്തെ രംഗത്തെത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക