News - 2024

ക്രൈസ്തവര്‍ നേരിടുന്ന വിവേചനം പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ച് ബംഗ്ലാദേശി മെത്രാന്മാര്‍

പ്രവാചക ശബ്ദം 14-11-2020 - Saturday

ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാ മെത്രാന്മാരുടെ നാലംഗ പ്രതിനിധിസംഘം പ്രധാനമന്ത്രി ഷെയിഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച തലസ്ഥാന നഗരമായ ധാക്കയിലെ ഗണഭബനില്‍വെച്ച് നടന്ന കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടു. ബംഗ്ലാദേശി ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്ക മെത്രാന്‍മാര്‍ പ്രധാനമന്ത്രിയെ അറിയിക്കുകയുണ്ടായി. ബംഗ്ലാബന്ധു ആശയങ്ങള്‍ക്കനുസൃതമായി മാനുഷികതക്ക് താന്‍ മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി കത്തോലിക്കാ മെത്രാന്മാര്‍ക്ക് ഉറപ്പ് നല്‍കിയതായി പ്രസ്സ് സെക്രട്ടറി ഇഹ്സാനുള്‍ കരീമിന്റെ പ്രസ്താവനയില്‍ പറയുന്നു.

ധാക്ക അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത ബിജോയ്‌ നിസെഫോറസ് ഡി’ക്രൂസ്, കര്‍ദ്ദിനാള്‍ പാട്രിക് ഡി’റൊസാരിയോ, വത്തിക്കാന്‍ പ്രതിനിധിയും മലയാളിയുമായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് കോച്ചേരി, ധാക്ക സഹായ മെത്രാന്‍ ഷോറോട്ട് ഫ്രാന്‍സിസ് ഗോമസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരിന്നത്. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളേയും, പാവപ്പെട്ടവരേയും സഹായിക്കുവാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കത്തോലിക്കാ മെത്രാന്‍മാര്‍ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് പ്രസ്സ് സെക്രട്ടറി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.

റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ നടപടിയെ അഭിനന്ദിച്ച മെത്രാന്‍മാര്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് അവരെ സഹായിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അറിയിച്ചു. കോവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് മെത്രാന്മാര്‍ 50 ലക്ഷം ടാക്ക (60,000 യു.എസ് ഡോളര്‍ ) സംഭാവന ചെയ്തു. പ്രതികൂല സാഹചര്യങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം പ്രധാനമന്ത്രിയുടെ സഹായത്തിനുണ്ടാകുമെന്ന് മെത്രാന്മാര്‍ ഉറപ്പ് നല്‍കിയതായും ഏഷ്യാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »