News - 2024

വധശിക്ഷ അവസാനിപ്പിക്കുവാന്‍ ട്രംപ് ഭരണകൂടത്തോട് അമേരിക്കന്‍ മെത്രാന്‍മാര്‍

പ്രവാചക ശബ്ദം 09-12-2020 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: നോമ്പ് കാലത്ത് നടപ്പിലാക്കുവാന്‍ വിധിച്ചിരിക്കുന്ന ഫെഡറല്‍ വധശിക്ഷകള്‍ ഒഴിവാക്കുവാന്‍ ട്രംപ് ഭരണകൂടത്തോട് അമേരിക്കയിലെ പ്രമുഖ മെത്രാപ്പോലീത്തമാര്‍ അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം ഇതുവരെ എട്ടുപേരെ വധശിക്ഷക്കിരയാക്കിയതിന് പുറമേ, ഡിസംബറില്‍ രണ്ടു പേര്‍ക്കും ജനുവരിയില്‍ മൂന്നു പേര്‍ക്കും കത്തോലിക്കന്‍ കൂടിയായ അറ്റോര്‍ണി ജനറല്‍ വില്ല്യം ബാര്‍ വധശിക്ഷ വിധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യു.എസ് മെത്രാന്‍ സമിതിയുടെ ഡൊമസ്റ്റിക് ജസ്റ്റിസ് കമ്മിറ്റിയുടെ തലവനും ഒക്ലാഹോമ മെത്രാപ്പോലീത്തയുമായ പോള്‍ കോക്ലിയും, യു.എസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി തലവനും, കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയുമായ ജോസഫ് നൗമാനും ഇക്കഴിഞ്ഞ തിങ്കളാഴ്ച അഭ്യര്‍ത്ഥന മുന്നോട്ട് വെച്ചത്.

‘നമ്മള്‍ അര്‍ഹിക്കുന്നില്ലെങ്കില്‍ പോലും ദൈവം നമ്മളെ സ്നേഹിക്കുവാന്‍ ഇറങ്ങിവന്നിരിക്കുന്ന ഈ നോമ്പ് കാലത്ത് നമുക്ക് അനുതപിച്ച് ദൈവത്തിന്റെ സമ്മാനം സ്വീകരിക്കാം. സ്വയം നല്‍കുന്ന ദൈവസ്നേഹത്തിന്റെ അംഗീകാരമായി ഈ വധശിക്ഷകള്‍ അവസാനിപ്പിക്കൂ’ മെത്രാപ്പോലീത്തമാരുടെ സംയുക്ത അഭ്യര്‍ത്ഥനയില്‍ പറയുന്നു. മുന്‍കാല റെക്കോര്‍ഡിന്റെ ഇരട്ടിയിലധികമാണ് ഇക്കൊല്ലത്തെ വധശിക്ഷയെന്നു കഴിഞ്ഞ മാസം മെത്രാപ്പോലീത്തമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 20 വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷം ഫെഡറല്‍ വധശിക്ഷകള്‍ നടപ്പിലാക്കുവാന്‍ പോവുകയാണെന്ന് കഴിഞ്ഞ വര്‍ഷം അറ്റോര്‍ണി ജനറല്‍ പ്രഖ്യാപിച്ചിരുന്നു. വധശിക്ഷ നിര്‍ത്തലക്കാന്‍ പലവട്ടം തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇലക്ട്രിക് ചെയര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വധശിക്ഷക്കുള്ള മാനദണ്ഡങ്ങള്‍ ഒന്നു കൂടി വിപുലമാക്കുകയാണ് ഭരണകൂടം ചെയ്തതെന്ന്‍ മെത്രാപ്പോലീത്തമാര്‍ ചൂണ്ടിക്കാട്ടി.

Must Read: ‍ 'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..!

“ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന്‍ ആഗ്രഹിക്കുന്നത് കൊണ്ട്, നിങ്ങളോട് ദീര്‍ഘ ക്ഷമ കാണിക്കുന്നുവെന്നേഉള്ളു” (2 പത്രോസ് 3:9) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചു കൊണ്ട് ദൈവം നശിപ്പിക്കുവാനല്ല, രക്ഷിക്കുവാനാണ് വന്നിരിക്കുന്നതെന്ന് മെത്രാപ്പോലീത്തമാര്‍ ഓര്‍മ്മിപ്പിച്ചു. വധശിക്ഷ ധാര്‍മ്മിക കാഴ്ചപ്പാടിന് നിരക്കാത്തതാണെന്നും നീതിന്യായ വ്യവസ്ഥയില്‍ നിന്നും അത് ഒഴിവാക്കപ്പെടേണ്ടതാണെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ ഫ്രാന്‍സിസ് പാപ്പയുടെ ‘ഫ്രത്തേല്ലി തൂത്തി’ എന്ന അപ്പസ്തോലിക ലേഖത്തില്‍ പറയുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »