News - 2024

പാക്ക് ക്രിസ്ത്യന്‍ സ്ത്രീകളെ വെപ്പാട്ടിമാരായി ചൈനയില്‍ വിപണനം ചെയ്യുന്നു: ഗുരുതര ആരോപണവുമായി അമേരിക്ക

പ്രവാചക ശബ്ദം 10-12-2020 - Thursday

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ മതന്യൂനപക്ഷത്തില്‍പ്പെട്ട ക്രിസ്ത്യന്‍, ഹിന്ദു സ്ത്രീകളെ വെപ്പാട്ടിമാരും, നിര്‍ബന്ധിത ഭാര്യമാരുമായി ചൈനയില്‍ വിപണനം ചെയ്യുന്നുണ്ടെന്ന് ഗുരുതര ആരോപണം. മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് അംബാസഡര്‍ സാം ബ്രൌണ്‍ബാക്കാണ് കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ചൈനീസ് പുരുഷന്മാരുടെ വെപ്പാട്ടിമാരുടേയും നിര്‍ബന്ധിത ഭാര്യമാരുടേയും പ്രധാന ഉറവിടം പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു സ്ത്രീകളാണെന്നും, ഇവരെ വെപ്പാട്ടിമാരായി പാക്കിസ്ഥാന്‍ ചൈനയില്‍ വിപണനം ചെയ്യുന്നുണ്ടെന്നും ബ്രൌണ്‍ബാക്ക് മാധ്യമപ്രവര്‍ത്തകരോട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വെളിപ്പെടുത്തുകയായിരിന്നു.

ഇക്കാരണത്താലാണ് ‘ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം ആക്റ്റില്‍ (സി.പി.സി) പാക്കിസ്ഥാനെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ വിവേചനത്തിനിരയാകുന്നതിനാലും, അവര്‍ക്ക് വേണ്ട പിന്തുണ സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്. പതിറ്റാണ്ടുകളായി ചൈന ഏര്‍പ്പെടുത്തിയ ‘ഒരൊറ്റ കുട്ടി’ നയം കാരണം ആണ്‍കുട്ടികള്‍ക്കാണ് സാംസ്കാരിക പ്രാധാന്യം ലഭിക്കുന്നത്. ഇത് മൂലമുണ്ടായ പെണ്‍കുട്ടികളുടെ കുറവാണ് ചൈനയിലെ പുരുഷന്മാരെ വീട്ടുവേലക്കാരികളും, ജോലിക്കാരികളുമായി സ്ത്രീകളെ മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലുമായി (സി.എ.എ) ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഇന്ത്യയേയും പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുവാന്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) നിര്‍ദ്ദേശിച്ചെങ്കിലും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു. ഇന്ത്യയെ ഒഴിവാക്കി പാക്കിസ്ഥാനെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ഇരട്ടത്താപ്പില്ലേ? എന്ന പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പാക്കിസ്ഥാതാന്‍ ഭരണകൂടം മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരവധി നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും ഇന്ത്യയിലെ സ്ഥിതി അങ്ങിനെയല്ലെന്നുമായിരുന്നു ബ്രൌണ്‍ബാക്കിന്റെ മറുപടി.

മതനിന്ദയുടെ പേരില്‍ ലോകമെമ്പാടുമായി ജയിലില്‍ കിടക്കുന്ന ആളുകളില്‍ പകുതിയും പാക്കിസ്ഥാനിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങള്‍ വാഷിംഗ്‌ടണ്‍ നിരീക്ഷിക്കുന്നുണ്ടെന്നും, സി.എ.എയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനു പുറമേ, ചൈന, മ്യാന്‍മര്‍, എറിത്രിയ, ഇറാന്‍, നൈജീരിയ, ഉത്തര കൊറിയ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, ടര്‍ക്ക്മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ്‌ സി.പി.സി പട്ടികയിലുള്ളത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പട്ടിക പുറത്തുവിട്ടത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »