India - 2024

സീറോമലബാര്‍ സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡ് ആരംഭിച്ചു

പ്രവാചക ശബ്ദം 11-01-2021 - Monday

കാക്കനാട്: സീറോമലബാര്‍സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ഇന്ന്‍ ജനുവരി 11 തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങള്‍ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്.

തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ സീറോമലബാര്‍സഭയ്ക്കു ദൈവം നല്‍കിയ അനുഗ്രഹങ്ങളെയോര്‍ത്തു മേജര്‍ ആര്‍ച്ചു ബിഷപ്പ് + ദൈവത്തിനു നന്ദി പറഞ്ഞു. സഭയിലെ രൂപതകളിലും സന്യാസസമൂഹങ്ങളിലും നിന്നുമായി ഇതുവരെ 235 ഡീക്കന്മാരാണ് ഈ വര്‍ഷം വൈദികപട്ടം സ്വീകരിച്ചിരിക്കുന്നത്.

കോവിഡുകാലത്തെ പ്രതിസന്ധികള്‍ക്കിടയിലും അജപാലനരംഗത്തു സജീവസാന്നിധ്യമായി രൂപതകളും സമര്‍പ്പിതസമൂഹങ്ങളും ചെയ്ത സേവനങ്ങളെ മേജര്‍ ആര്‍ച്ചുബിഷപ് പ്രത്യേകം പ്രശംസിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളിയെയും, ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്തിനെയും പ്രത്യേകം പരാമര്‍ശിച്ച കര്‍ദ്ദിനാള്‍ ആലഞ്ചേരി അവരുടെ നിസ്തുല സംഭാവനകളെ അനുസ്മരിക്കുകയും നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധിയായി സേവനം ചെയ്തു ബ്രസീലിന്‍റെ നുന്‍ഷ്യോ ആയി സ്ഥലം മാറിപ്പോയ ആര്‍ച്ചു ബിഷപ്പ് ജ്യംബത്തിസ്ത ദിക്വാത്രോയ്ക്കും മേജര്‍ ആര്‍ച്ചു ബിഷപ്പ് കൃതജ്ഞതര്‍പ്പിച്ചു.

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനും, മെല്‍ബണ്‍ രൂപതാ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിനും, കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിനും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകളര്‍പ്പിച്ചു. വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതമാണ് നയിക്കേണ്ടതെന്നും സഭയിലുള്ള എല്ലാ ഉത്തരവാദിത്വനിര്‍വഹണങ്ങളിലും ഈ ആത്മീയ സമീപനം നഷ്ടപ്പെടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നു പറഞ്ഞ കര്‍ദിനാള്‍ ആലഞ്ചേരി ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്‍കുന്നതിനായിരിക്കണം സഭയുടെ പ്രാഥമിക മുന്‍ഗണനയെന്ന് എടുത്തുപറഞ്ഞു. ജനുവരി 16 നാണ് സിനഡ് സമാപിക്കുന്നത്. സിനഡിന്‍റെ ദിവസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങള്‍ സിനഡ് ചര്‍ച്ചചെയ്യുന്നതാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »