India - 2024

കന്യാസ്ത്രീ മഠങ്ങൾക്ക് റേഷൻ കാർഡ് പരിഗണനയിലുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

13-01-2021 - Wednesday

തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ റേഷന്‍കാര്‍ഡ് നല്‍കുന്നതു പരിശോധിച്ചു വരുന്നതായി ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. പി.ടി തോമസിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2013ന് മുന്പ് എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റ് അനുസരിച്ച് ഇവര്‍ക്ക് റേഷന്‍ നല്‍കിയിരുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതോടെ ഇതു നിര്‍ത്തലാക്കി.

നേരത്തേ 16 ലക്ഷം മെട്രിക് ടണ്‍ വരെ ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിനു ലഭിച്ചിരുന്നു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലായതോടെ ഇത് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള ഭക്ഷ്യവിഹിതം കുറഞ്ഞതാണ് റേഷന്‍ നല്‍കാതിരിക്കാനുള്ള കാരണം. എന്നാല്‍ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ആളൊന്നിന് അഞ്ച് കിലോ അരി വീതവും നാലുപേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കിറ്റും നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 56,208 കിറ്റുകള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായും മന്ത്രി അറിയിച്ചു.