News - 2024

അടുത്ത സന്ദര്‍ശനം ലെബനോനിലേക്ക്: ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 22-03-2021 - Monday

ബെയ്റൂട്ട്: തന്റെ അടുത്ത അപ്പസ്തോലിക സന്ദര്‍ശനം പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ലെബനോനിലേക്കായിരിക്കുമെന്ന് സൂചന നല്‍കി ഫ്രാന്‍സിസ് പാപ്പ. ഇറാഖില്‍ നിന്നും മടങ്ങുന്ന വഴിക്ക് വിമാനത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് പാപ്പ സഹനമനുഭവിക്കുന്ന ലെബനോന്‍ ജനതയെ സന്ദര്‍ശിക്കുവാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖില്‍ നിന്നുമുള്ള മടക്കയാത്രയില്‍ ബെയ്റൂട്ടില്‍ ഇറങ്ങണമെന്ന് ലെബനോനിലെ മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ ബെച്ചാര ബൗട്രോസ് അൽ റാഹി തന്നോട് ആവശ്യപ്പെട്ടിരുന്നതായും, ലെബനോന്‍ അനുഭവിക്കുന്ന സഹനങ്ങളുടെ മുന്നില്‍ ഈ ആവശ്യം നിസ്സാരമായതിനാല്‍ ലെബനോന്‍ സന്ദര്‍ശിക്കുമെന്നറിയിച്ചുകൊണ്ട് താന്‍ അദ്ദേഹത്തിന് കത്തെഴുതിയതായും പാപ്പ പറഞ്ഞു.

ആരെയും ശ്രദ്ധിക്കാതിരിക്കുവാന്‍ തനിക്കാവില്ലെന്നും, ലെബനോന്‍ ഇന്ന് പ്രതിസന്ധിയിലാണെന്നും അതിനാല്‍ തന്റെ അടുത്ത സന്ദര്‍ശനം ലെബനോനിലേക്കായിരിക്കുമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി ‘സ്കൈ അറേബ്യ ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലെബനോന്‍ ഒരു സന്ദേശമാണ്. അത് വേദനയിലാണ്. ലെബനോന്റെ ചില വൈവിധ്യങ്ങള്‍ അനുരഞ്ജനപ്പെടാത്തതാണ്. എന്നാല്‍ സെഡാര്‍ മരത്തിന്റെ ഉറപ്പ് പോലെ അനുരഞ്ജനപ്പെട്ട ആളുകളുടെ കരുത്തും ലെബനോനുണ്ട്. ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ലെബനോന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടേയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അഭയാര്‍ത്ഥി പ്രശ്നവും, സാമ്പത്തിക പ്രതിസന്ധികളും മുറിവേല്‍പ്പിച്ച ലെബനോന്‍ സന്ദര്‍ശിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പ പറഞ്ഞു.

ലെബനോനും, തെക്കന്‍ സുഡാനും സന്ദര്‍ശിക്കുവാന്‍ തനിക്കാഗ്രഹമുണ്ടെന്ന് പാപ്പ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ കാലുകുത്തിയ ഉടന്‍ തന്നെ ലെബനോന്‍ പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തേ സ്വാഗതം ചെയ്തിരുന്നു. ‘നാഗരികതയേയും സംസ്കാരങ്ങളേയും സമന്വയിപ്പിച്ച കിഴക്കന്‍ ദേശത്തേക്ക് ഫ്രാന്‍സിസ് പാപ്പക്ക് സ്വാഗതം’ എന്നാണ് ലെബനോന്‍ പ്രസിഡന്റ് മൈക്കേല്‍ അവ്വോണ്‍ പറഞ്ഞത്. ‘ഫ്രാന്‍സിസ് പാപ്പയെ ലെബനോനില്‍ സ്വീകരിക്കുവാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു' എന്നു ലെബനോനിലെ നിയുക്ത പ്രധാനമന്ത്രി സാദ് ഹരീരി ട്വീറ്റ് ചെയ്തിരിന്നു. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്. ഇറാഖിന് സമാനമായ അധിനിവേശങ്ങളുടെയും പീഡനങ്ങളുടെയും കഥയാണ് ലെബനോനിലും നിലനില്‍ക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം വന്‍ വിജയമായ സാഹചര്യത്തില്‍ പാപ്പയുടെ ലെബനോന്‍ സന്ദര്‍ശനത്തെ ഉറ്റുനോക്കുകയാണ് ലോകം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »