News - 2024

തെരുവില്‍ സുവിശേഷം പ്രഘോഷിച്ച വയോധികന് മര്‍ദ്ദനവും അറസ്റ്റും: ലണ്ടന്‍ പോലീസ് നടപടി വിവാദത്തില്‍

പ്രവാചക ശബ്ദം 29-04-2021 - Thursday

ലണ്ടന്‍: വടക്കു പടിഞ്ഞാറന്‍ ലണ്ടനില്‍ വിവാഹം സംബന്ധിച്ച ബൈബിള്‍ പ്രബോധനം തെരുവ് വീഥിയില്‍ പ്രഘോഷിച്ച ക്രിസ്ത്യന്‍ വചനപ്രഘോഷകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി വിവാദത്തില്‍. നോര്‍ത്ത് ലണ്ടന്‍ ചര്‍ച്ച് വചനപ്രഘോഷകനായ പാസ്റ്റര്‍ ജോണ്‍ ഷെര്‍വുഡിനെയാണ് ഏപ്രില്‍ 23 വെള്ളിയാഴ്ച നോര്‍ത്ത് - വെസ്റ്റ്‌ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തത്. അക്സ്ബ്രിഡ്ജ് സെന്ററില്‍ പതിവ് പോലെ തന്റെ സഹപ്രവര്‍ത്തകനായ പീറ്റര്‍ സിംപ്സണൊപ്പം സുവിശേഷപ്രഘോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കവേയാണ് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ദൈവം തന്റെ സ്വന്തം ഛായയില്‍ മനുഷ്യവംശത്തെ സൃഷ്ടിച്ചുവെന്നും, അവരെ സ്ത്രീയും പുരുഷനുമായിട്ടാണ് സൃഷ്ടിച്ചതെന്നും ഉല്‍പ്പത്തി ഒന്നിലെ ബൈബിള്‍ ഭാഗത്തെക്കുറിച്ച് വിവരിക്കവേ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രഘോഷണം സ്ഥലത്തുള്ള സ്വവര്‍ഗ്ഗാനുരാഗികളെ ചൊടിപ്പിക്കുകയായിരിന്നുവെന്നാണ് വിവരം. ജോണ്‍ ഷെര്‍വുഡിനെതിരെ മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ജനങ്ങളില്‍ പരിഭ്രാന്തിയും, ബുദ്ധിമുട്ടും ഉണ്ടാക്കി എന്ന ആരോപണം ഉന്നയിച്ചാണ് അറസ്റ്റ്. പോലീസുമായി സംസാരിച്ച ശേഷം പാസ്റ്റര്‍ തന്റെ പ്രഘോഷണം തുടര്‍ന്നു.

സംസാര സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രഘോഷണം. എന്നാല്‍ ചുറ്റും കൂടിനിന്നവരില്‍ രണ്ടുപേര്‍ പാസ്റ്റര്‍ ജോണിന്റെ സംസാരം വിദ്വേഷപരവും, സ്വവര്‍ഗ്ഗരതിക്കെതിരാണെന്നും ആക്രോശിച്ചതിനെ തുടര്‍ന്ന്‍ വീണ്ടും പോലീസുമായി സംസാരിക്കുവാന്‍ തുനിഞ്ഞ പാസ്റ്ററെ പോലീസ് കൈയ്യേറ്റം ചെയ്ത് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഒരു പോലീസുകാരന്‍ അദ്ദേഹത്തിന്റെ ബൈബിള്‍ പിടിച്ചെടുത്തപ്പോള്‍ മറ്റൊരു പോലീസ് അദ്ദേഹം നിന്നിരുന്ന കസേരയില്‍ നിന്നും ബലംപ്രയോഗിച്ച് വലിച്ചിറക്കിയെന്നും ‘ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന്‍ പോലീസുകാര്‍ കൂടി വിലങ്ങണിയിച്ചാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ആധുനിക ബ്രിട്ടനില്‍ പോലീസ് ക്രൈസ്തവരുടെ സംസാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനുള്ള ഉദാഹരണമാണിതെന്നും, ഇതിനെതിരെ പൊതുഅവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ പീറ്റര്‍ സിംപ്സണ്‍ പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മണ്ഡലമായ അക്സ്ബ്രിഡ്ജ്ല്‍ വെച്ചാണ് ഈ സംസാര സ്വാതന്ത്ര്യ ലംഘനം നടന്നിരിക്കുന്നതെന്നും സിംപ്സണ്‍ ചൂണ്ടിക്കാട്ടി. അതേസമയം ഹെത്രോ എയര്‍പോര്‍ട്ടിന് സമീപമുള്ള പോലീസ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയ പാസ്റ്ററെ പിറ്റേദിവസം ഉച്ചയോടടുത്തു വിട്ടയച്ചുവെങ്കിലും ബ്രിട്ടന്റെ ക്രിസ്തീയ പാരമ്പര്യത്തിന് വിരുദ്ധമായ നടപടിയ്ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

Related Articles »