India

പള്ളി പുനര്‍നിര്‍മിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതിനിധികള്‍

26-07-2021 - Monday

ന്യൂഡല്‍ഹി: ഡല്‍ഹി അന്ധേരിയ മോഡിലെ ഇടിച്ചുനിരത്തിയ ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ കത്തോലിക്കാ പള്ളി പുനര്‍നിര്‍മിക്കാന്‍ വേണ്ടതെല്ലാം ചെയ്യു മെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതിനിധികളായി പള്ളി സന്ദര്‍ശിച്ച എഎപി എംഎല്‍എമാരായ സോമനാഥ് ഭാരതിയും നരേഷ് യാദവും ഉറപ്പു നല്‍കി. മുന്‍കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പള്ളി വികാരി ഫാ. ജോസ് കന്നുംകുഴി, ഇടവക പ്രതിനിധികള്‍ തുടങ്ങിയവരുമായി പള്ളി കോന്പൗണ്ടില്‍ നടത്തിയ ചര്‍ച്ചയിലാണിതുണ്ടായത്. പള്ളി പുനര്‍നിര്‍മിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. പ്രശ്‌നത്തില്‍ ക്രൈസ്തവ വിശ്വാസികളുടെ വികാരം പൂര്‍ണമായും മാനിക്കും. നിയമപരമായി പുതിയ പള്ളി പണിയുന്നതിന് നിയമവിദഗ്ധരും ഉദ്യോഗസ്ഥരും പള്ളി അധികൃതരുമായി വിശദമായി ചര്‍ച്ച നടത്തും. കത്തോലിക്കാ വിശ്വാസികളോടൊപ്പമാണു ഡല്‍ഹി സര്‍ക്കാര്‍. സ്ഥലം എംഎല്‍എയായ കര്‍ത്താര്‍ സിംഗ് നേരത്തെ സ്ഥലം സന്ദര്‍ശിച്ച് വികാരി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് പള്ളിയിലെത്തിയ എംഎല്‍എമാരും കെ.വി. തോമസും പള്ളിയും പരിസരങ്ങളും നടന്നുകണ്ടു. വികാരിയും ഇടവക പ്രതിനിധികളുമായി തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് പുനര്‍നിര്‍മാണത്തിന് വേണ്ടതെല്ലാം ചെയ്യാമെന്നു പറഞ്ഞത്. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്ന് ഇരുനേതാക്കളും അഭ്യര്‍ത്ഥിച്ചു. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയാണു പള്ളി തകര്‍ക്കലിനു വഴിതെളിച്ചതെന്നു സോമനാഥ് ഭാരതി പറഞ്ഞു. പൊളിക്കലിനായി നല്‍കിയ നോട്ടീസില്‍ പോലും ഗുരുതര പിഴവുകളുണ്ട്. നോട്ടീസില്‍ ഉദ്ധരിക്കുന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് മറ്റൊരു സമുദായത്തിന്റെ അനധികൃത ക്ഷേത്രം ഒഴിപ്പിക്കുന്നതിനുള്ളതാണ്. ഗ്രാമസഭയുടെയോ വനം വകുപ്പിന്റെയോ സ്ഥലം എന്ന നോട്ടീസിലെ വാദവും പരസ്പരം യോജിക്കാത്തതാണ്. ഏതെങ്കിലും ഒരു സ്ഥാപനത്തെയോ, വ്യക്തിയെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കരുതെന്ന കോടതി ഉത്തരവും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമപരമായി പള്ളി പുനര്‍നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി ചെയ്യുകയെന്നതു പ്രധാനമാണെന്ന് എംഎല്‍എമാരോട് പ്രഫ. കെ.വി. തോമസ് പറഞ്ഞു. ഇതിനിടെ, പള്ളി തകര്‍ത്തതിനെതിരേ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബാര്‍ലയ്ക്ക് ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ഡല്‍ഹി അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോയും നിവേദനം നല്‍കി. ജൂലൈ 12നാണ് രണ്ടായിരത്തോളം വിശ്വാസികളുടെ ആശ്രയമായിരിന്ന കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 404