India - 2024

നർകോട്ടിക്, ലവ് ട്രാപ് ജിഹാദ് ഇരകളുടെ സംരക്ഷണം ഉറപ്പാക്കണം: കത്തോലിക്ക കോൺഗ്രസ്‌

പ്രവാചകശബ്ദം 23-09-2021 - Thursday

കൊച്ചി : കേരളത്തിൽ നർകോട്ടിക്, ലവ് ട്രാപ് ജിഹാദുകളിലൂടെ ജീവിതം നഷ്ടമായ ഇരകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അവർ ഇരയാക്കപ്പെട്ട സാഹചര്യങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. മയക്കുമരുന്ന് നൽകിയും ബ്ലാക്‌മെയിൽ ചെയ്തും പ്രണയകുരുക്കിൽ പെടുത്തിയും ചതിക്കപ്പെട്ട നൂറുകണക്കിനാളുകളിൽ കുറെ പേർ അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടും ഗൗരവകരമായ അന്വേഷണങ്ങൾ നടക്കാത്തത് തീവ്രവാദികൾക്ക് വളമാവുകയാണ്. ഇത്തരം കെണിയിൽ പെട്ടുപോയവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പല പ്രാവശ്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതാണ്.

നർകോട്ടിക് ജിഹാദിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഒരു ചെറിയ വിഭാഗം ആളുകൾ തീവ്ര ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഡ ശക്തികളുടെ പിന്തുണയോടെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യപ്പെടണം. ചതിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന സാമൂഹ്യ തിന്മകൾ ഭീകരതയുടെ മുഖം തന്നെയാണ്. മുൻ പോലീസ് മേധാവികളുടെയും ചില രാഷ്ട്രീയ പാർട്ടികളുടെയും റിപ്പോർട്ടിൽ തന്നെ ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുള്ളതാണ്.വാഗമൺ, കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയിട്ടുള്ള റെയിഡുകളിൽ പിടിക്കപ്പെട്ടിട്ടുള്ളവരെക്കുറിച്ച് പഠിച്ചാൽ ഉത്തരവാദികളെയും അവരുടെ ഉറവിടങ്ങളെയും കണ്ടെത്താൻ സാധിക്കും.

ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷണ വിധേയമാക്കണം. യാഥാർഥ്യം കണ്ടില്ലായെന്നു നടിച്ച് ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും നടത്തുന്ന വ്യാഗ്രതകൾ കാതലായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിട്ട് ചിലരെ പ്രീണിപ്പിക്കാനാണെന്നു പൊതു സമൂഹം തിരിച്ചറിയുന്നുണ്ട്. ചാനൽ റേറ്റിംഗിന് വേണ്ടി നിരന്തരമായി ഏകപക്ഷീയമായ അന്തിചർച്ചകൾ നടത്തുന്നത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണ്. മതേതരത്വം പ്രസംഗിച്ചു പ്രീണന രാഷ്ട്രീയം കളിക്കുന്ന ചില രാഷ്ട്രീയ നേതാക്കന്മാർ പ്രകോപനങ്ങളിലൂടെ വിഷയം അവസാനിക്കാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾ മത സൗഹാർദ്ദം തകർക്കാൻ കാരണമാകുന്നു എന്നതാണ് യാഥാർഥ്യം.

കേരളത്തിൽ സമാധാനവും മത സഹോദര്യവും പുലരണമെന്ന് കത്തോലിക്ക സമുദായം ആഗ്രഹിക്കുന്നു. അതിനു അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഒരു മതത്തിനെതിരെയും പറഞ്ഞിട്ടില്ല. സ്വന്തം ആളുകൾക്ക് സാമൂഹ്യ തിന്മകളെ കുറിച്ച് ജാഗ്രത നിർദേശം നൽകുകയാണ് ചെയ്തത്. മാർ കല്ലറങ്ങാട്ട് വിശ്വാസികൾക്ക് നൽകിയ നിർദേശങ്ങൾ ശരിയാണെന്നും അതിനാൽ തന്നെ പിൻവലിക്കേണ്ട ആവശ്യമില്ലെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി അറിയിച്ചു.അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്ന കപട മതേതരവാദികളുടെയും അവർക്ക് പ്രോത്സാഹനം നൽകുന്ന നിക്ഷിപ്ത താല്പര്യക്കാരുടെയും നിലപാട് അപലപനീയമാണ്. സമുദായത്തിന്റെ ആശങ്കകൾ പങ്കു വെച്ച മാർ ജോസഫ് കല്ലറങ്ങാട്ടിന് കത്തോലിക്ക കോൺഗ്രസ്‌ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ പ്രമേയം അവതരിപ്പിച്ചു. ഡോ. ജോബി കാക്കശ്ശേരി, ഡോ.ജോസകുട്ടി ഒഴുകയിൽ,അഡ്വ പി റ്റി ചാക്കോ, ജോർജുകുട്ടി പുല്ലേപ്പള്ളിൽ, ജോയി എലവത്തിങ്കൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസ്സി ബിജു, മാത്യു കല്ലടികൊട്, ബേബി നെട്ടനാനി, ബെന്നി ആന്റണി,ഐപ്പച്ചൻ തടിക്കാട്ട്, വർഗീസ് ആന്റണി, ജോസകുട്ടി മടപ്പള്ളിൽ, അഡ്വ ഗ്ലാഡിസ് ചെറിയാൻ, ട്രീസ സെബാസ്റ്റ്യൻ, വർക്കി നിരപ്പേൽ,റിൻസൻ മണവാളൻ എന്നിവർ പ്രസംഗിച്ചു.


Related Articles »