India - 2024

കോര്‍പറേറ്റുകളുടെ വഴിയില്‍ നിന്ന് സര്‍ക്കാര്‍ മാറി സഞ്ചരിക്കണം: മാര്‍ ജേക്കബ് മുരിക്കന്‍

04-11-2021 - Thursday

കോട്ടയം: കേരള യുവത ഉപജീവനത്തിനായി ജീവന്‍ ബലികഴിക്കുന്ന ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ഇല്ലാത്തതു പോരായ്മയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി സംഘടിപ്പിച്ച അടിയന്തര ഓണ്ലൈെന്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. കോര്‍പറേറ്റുകളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ പുതിയ പതിപ്പായ ഈ പബ് സംസ്‌കാരത്തെ ഇടതു പക്ഷ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു.

കോര്‍പറേറ്റ് മാഫിയകളുടെയും മുതലാളിത്ത വക്താക്കളുടെയും പുതുലാവണമായ ടെക്‌നോപാര്‍ക്കുകളോടു ചേര്‍ന്ന് പബ്ബുകള്‍ തുറക്കുന്നത് കച്ചവടാധിനിവേശത്തിന്റെ ഏറ്റവും പുതിയ മുഖമാണ് പ്രതിഫലിക്കുന്നതെന്നും. കോര്‍പറേറ്റുകളുടെ വ്യവസായ തത്പര്യങ്ങള്‍ക്കു അടിയറവു പറയുന്ന ഈ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരായ കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഡോ. ജെയിംസ് ആനപറന്പില്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏബ്രഹാം മാര്‍ പൗലോസ് എന്നിവര്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജ്ജന സമിതി ജനറല്‍ സെക്രട്ടറി അലക്‌സ് പി ഉമ്മന്‍, പ്രഫ. ഡോ.സാബു ഡി മാത്യൂ, കോശി മാത്യു, പ്രഫ. ജോസ് പാറേക്കടവില്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവര്‍ പ്രസംഗിച്ചു.


Related Articles »