News

ആക്രമണങ്ങളിൽ മരണാസന്നരായവര്‍ക്ക് അന്ത്യകൂദാശ: പഠിക്കാൻ ബ്രിട്ടനിൽ വിദഗ്ധ സമിതി

പ്രവാചകശബ്ദം 12-11-2021 - Friday

ലണ്ടന്‍: ആക്രമണങ്ങളിൽ മരണാസന്നരായവര്‍ക്ക് രോഗിലേപനം നൽകാൻ കത്തോലിക്ക വൈദികർക്ക് അനുവാദം നൽകുന്നതിനെപ്പറ്റി പഠിക്കാൻ പുതിയ സമിതിക്ക് ബ്രിട്ടീഷ് മെത്രാൻ സമിതി അധ്യക്ഷനും വെസ്റ്റ് മിന്‍സ്റ്റർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ വിൻസന്റ് നികോൾസും, ലണ്ടൻ പോലീസ് മേധാവി ക്രസേഡ ഡിക്കും രൂപം നൽകി. ബ്രിട്ടനിലെ എസക്സിൽ ഒക്ടോബർ 15നു കത്തോലിക്ക വിശ്വാസിയും എംപിയുമായ ഡേവിഡ് അമേസ്, സോമാലിയൻ വംശജനായ ഒരു തീവ്ര ഇസ്ലാമികവാദിയുടെ ആക്രമണത്തിനിരയായി മരണത്തോട് മല്ലടിക്കുന്ന സമയത്ത് രോഗിലേപനം നൽകാൻ എത്തിയ കത്തോലിക്ക വൈദികന് അതിനുള്ള അനുമതി പോലീസ് നിഷേധിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് വിഷയത്തെപ്പറ്റി ആഴത്തിൽ പഠിക്കാൻ പുതിയ സമിതിയെ വയ്ക്കാൻ കത്തോലിക്കാസഭയും, പോലീസ് വകുപ്പും തീരുമാനമെടുക്കുന്നത്.

അക്രമസംഭവങ്ങൾ നടന്ന സ്ഥലത്തേക്ക് പ്രവേശിക്കാൻ കത്തോലിക്കാ വൈദികർക്ക് അനുവാദം ലഭിച്ചതും, നിഷേധിക്കപ്പെട്ടതുമായ സാഹചര്യങ്ങൾ സമിതി വിലയിരുത്തുമെന്നും, അങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടാൻ വേണ്ടി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദേശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമോ എന്ന് പഠിക്കുമെന്നും നവംബർ ഒമ്പതാം പ്രസിദ്ധീകരിച്ച കുറിപ്പിൽ കർദ്ദിനാൾ വിൻസന്റ് നികോൾസ് വ്യക്തമാക്കി. നവംബർ എട്ടാം തീയതി വെസ്റ്റ് മിന്‍സ്റ്റർ കത്തീഡ്രൽ ദേവാലയത്തിൽ മരിച്ചുപോയ കത്തോലിക്കാ പോലീസ് ഉദ്യോഗസ്ഥർക്കു വേണ്ടി ഒരു പ്രത്യേക ദിവ്യബലിയർപ്പണം നടന്നിരുന്നു. മെട്രോപോളിറ്റൻ പോലീസ് കമ്മീഷണർ പദവി വഹിക്കുന്ന ക്രസേഡ ഡിക്കും കാത്തലിക് പോലീസ് ഗിൾഡ് എന്ന സംഘടനയിലെ മറ്റ് അംഗങ്ങളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നൽകുന്ന എല്ലാ സേവനങ്ങൾക്കും വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച കർദ്ദിനാൾ നിക്കോസ് നന്ദി രേഖപ്പെടുത്തി. ഡേവിഡ് എംപിയുടെ മരണത്തെ പറ്റിയും, പുതിയ സമിതിക്ക് രൂപം നൽകുന്നതിനെപ്പറ്റിയും സന്ദേശത്തിൽ വിൻസന്റ് നികോൾസ് പരാമർശിച്ചു. സംയുക്തമായി എടുത്ത പുതിയ തീരുമാനം, മുമ്പോട്ടുള്ള യാത്രയിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നേരത്തെ അക്രമ സംഭവങ്ങളുടെ ഇരകൾക്ക് രോഗിലേപനം നൽകേണ്ടതിനെ 'എമർജൻസി സർവീസ്' എന്ന രീതിയിൽ കണക്കാക്കണമെന്ന് ഷ്റൂസ്ബെറി രൂപതയുടെ മെത്രാൻ മാർക്ക് ഡേവിസ് ആവശ്യപ്പെട്ടിരുന്നു.

സമാന സാഹചര്യങ്ങളിൽ കത്തോലിക്കാ വൈദികർക്ക് രോഗിലേപനം നൽകാൻ അനുവാദം നൽകുന്ന 'അമസ് അമൻമെന്റ്' എന്ന് പേരിട്ടിരിക്കുന്ന ഭരണഘടനാ ഭേദഗതി ബ്രിട്ടീഷ് നിയമ നിർമാണ സഭാംഗങ്ങൾ ഔദ്യോഗികമായി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലെ നാല് അംഗങ്ങളാണ് പുതിയ ബില്ലിന്റെ കരടിന് രൂപം നൽകിയിരിക്കുന്നത്. അതേസമയം ഡേവിഡ് അമസിനെ കൊലപ്പെടുത്തിയ അലി ഹർബി അലി എന്ന 25 വയസ്സുള്ള തീവ്രവാദിയുടെ വിചാരണ അടുത്തവർഷം മാർച്ച് ഏഴാം തീയതി ആരംഭിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »