News

വൈദികന്‍ എത്തിയെങ്കിലും പോലീസ് തടഞ്ഞു: ബ്രിട്ടീഷ് എംപി ഡേവിഡ് അമെസിന് അന്ത്യകൂദാശ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം

പ്രവാചകശബ്ദം 18-10-2021 - Monday

എസ്സെക്സ്: കുത്തേറ്റ് മരണാസന്നനായി കിടന്നിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റംഗത്തിന് അന്ത്യകൂദാശ (രോഗീലേപനം) നല്‍കുവാന്‍ പോയ കത്തോലിക്ക വൈദികനെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നു വിവാദം പുകയുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രോലൈഫ് ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുകയും ചെയ്ത ബ്രിട്ടീഷ് എംപി ഡേവിഡ് അമെസാണ് പോലീസിന്റെ ഇടപെടല്‍ മൂലം അന്ത്യകൂദാശ സ്വീകരിക്കാന്‍ കഴിയാതെ മരണമടയേണ്ടി വന്നത്. വൈദികനെ തടഞ്ഞതിന്റെ കാരണം ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല. സര്‍ ഡേവിഡ് അമെസ് കത്തിക്കുത്തേറ്റ് മരണാസന്നനായി കിടക്കുകയാണെന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ അന്ത്യ കൂദാശ നല്‍കുന്നതിനായി സംഭവസ്ഥലത്ത് പോയ ഫാ. ജെഫ്രി വൂള്‍നോഫിനേയാണ് പോലീസ് തടഞ്ഞതെന്നു ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന്റെ നടപടി ബ്രിട്ടീഷ് കത്തോലിക്കര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 12:05 ഓടെ, എസ്സെക്സിലെ ലീ-ഓണ്‍-സീയിലെ ബെല്‍ഫെയേഴ്സ് മെത്തഡിസ്റ്റ് ദേവാലയത്തില്‍ തന്റെ സമ്മതിദായകരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരുന്ന സര്‍ അമെസിനെ ഒരു യുവാവ് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരിന്നു. രക്ഷപ്പെടുത്തുവാന്‍ മെഡിക്കല്‍ വിദഗ്ദര്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രദമാകാത്തതിനെ തുടര്‍ന്നു 2:39-ഓടെ അദ്ദേഹം മരണപ്പെട്ടതായി പ്രഖ്യാപിച്ചു.

ദൈവവിശ്വാസിയായ എം.പിക്ക് അന്ത്യകൂദാശ നല്‍കുവാന്‍ അനുവദിക്കണമെന്ന ഫാ. ജെഫ്രിയുടെ അപേക്ഷ കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രവേശിക്കുവാന്‍ അനുവദിക്കില്ല എന്ന്‍ പറഞ്ഞാണ് പോലീസ് തടഞ്ഞതെന്നു റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം മരിച്ചുകൊണ്ടിരിക്കുകയാണ്, അന്ത്യകൂദാശ നല്‍കുവാന്‍ തന്നെ അനുവദിക്കണമെന്ന് താന്‍ അപേക്ഷിച്ചെങ്കിലും, വയര്‍ലസിലൂടെ മറ്റ് പോലീസ് കാരോട് അന്വേഷിച്ച ശേഷം വൈദികനെ സംഭവസ്ഥലത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നുവെന്ന് വൈദികന്‍ വെളിപ്പെടുത്തി.

തനിക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍, പരിശുദ്ധ കന്യകാമാതാവ് പോകുമെന്ന് പറഞ്ഞ ഫാ. ജെഫ്രി, സര്‍ ഡേവിഡ് അമേസിന് വേണ്ടി ഒരു പൊതു ജപമാല സംഘടിപ്പിക്കുവാനും പദ്ധതിയിട്ടിരിക്കുകയാണ്. അതേസമയം നിരവധി പേരാണ് എസ്സെക്സ് പോലീസിനോട് വിശദീകരണം ചോദിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്. വാര്‍ത്ത തന്നെ അസ്വസ്ഥനാക്കിയെന്നും എസ്സെക്സ് പോലീസ് ഇതിനു പൂര്‍ണ്ണ വിശദീകരണം നല്‍കണമെന്നും എഴുത്തുകാരനായ ടിം സ്റ്റാന്‍ലി ട്വീറ്റ് ചെയ്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »