Faith And Reason

പ്രാര്‍ത്ഥന സഫലം, വിധിയുടെ ഫലം പ്രകടം: അമേരിക്കയിൽ ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടി തുടങ്ങി

പ്രവാചകശബ്ദം 26-06-2022 - Sunday

വാഷിംഗ്ടൺ ഡി‌.സി: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ അമേരിക്കയിൽ ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ തുടങ്ങി. രാജ്യത്തെ പതിനായിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ത്ഥന നിയോഗമാണ് ഇതോടെ സഫലമായിരിക്കുന്നത്. വെള്ളിയാഴ്ച സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ, രാജ്യത്തുടനീളമുള്ള ഗര്‍ഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടാന്‍ തുടങ്ങിയതായി പ്രമുഖ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. 50 വർഷം പഴക്കമുള്ള റോ വി വേഡ് വിധി കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ പകുതിയോളം അമേരിക്കൻ സംസ്ഥാനങ്ങളും ഗർഭഛിദ്രത്തിന് പൂർണ്ണമായ നിരോധനമോ പുതിയ നിയന്ത്രണങ്ങളോ ​​ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

നിലവില്‍ വിധിയുടെ പിന്‍ബലത്തോടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ 30 ദിവസത്തിനുള്ളിൽ ഗർഭഛിദ്രം നിരോധിക്കുവാന്‍ കഴിയുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ പ്രോലൈഫ് സമൂഹവും കത്തോലിക്ക സമൂഹവും വലിയ ആഹ്ലാദത്തിലാണ്. വിധി വന്നതിന് തൊട്ടുപിന്നാലെ അർക്കൻസസിലെ ലിറ്റിൽ റോക്കിലെ ഗർഭഛിദ്ര ക്ലിനിക്കില്‍ തൽക്ഷണ നിരോധനം ഏര്‍പ്പെടുത്തിയിരിന്നു. ലൂസിയാനയിലെ മൂന്ന് ഗര്‍ഭഛിദ്ര ദാതാക്കളിൽ ഒന്നായ വിമൻസ് ഹെൽത്ത് കെയർ സെന്റർ വെള്ളിയാഴ്ച അടച്ചു. സമാനമായ നിയന്ത്രണങ്ങള്‍ മറ്റ് നിരവധി സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

സര്‍ക്കാരില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരം 2021-ല്‍ ലോകമെമ്പാടുമായി 4,26,40,209 ജീവനുകളാണ് ഗര്‍ഭഛിദ്രം എന്ന മാരക തിന്മയെ തുടര്‍ന്നു നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയിലെ അബോര്‍ഷനുകളുടെ എണ്ണത്തില്‍ ഏതാണ്ട് 70,000-ത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നു അബോര്‍ഷന്‍ അനുകൂല ഗവേഷക സംഘടനയായ ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. 2017-ല്‍ 8,62,320 ഗര്‍ഭഛിദ്രങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ 2020 ആയപ്പോഴേക്കും അത് 9,30,160 ആയി ഉയര്‍ന്നു. 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രാജ്യത്തു ഉണ്ടായിരിക്കുന്നത്.

ഇതിനിടെ സുപ്രീം കോടതി വിധിയെ അപലപിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്തുവന്നു. വിധി ഗർഭനിരോധനത്തെയും സ്വവർഗ്ഗ വിവാഹാവകാശങ്ങളെയും ദുർബലപ്പെടുത്തുമെന്നും ഇതിനെതിരെ പോരാടണമെന്നുമായിരിന്നു ബൈഡന്‍റെ പ്രതികരണം. കുരുന്നു ജീവനുകളെ ക്രൂരമായി ഇല്ലാതാക്കുന്നത് മനുഷ്യാവകാശമാക്കി കണക്കാക്കുന്ന ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് നിരവധി തവണ അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്തു വന്നിട്ടുണ്ട്. പുതിയ വിധിയില്‍ മെത്രാന്‍ സമിതി വലിയ ആഹ്ലാദം പ്രകടിപ്പിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 71