India - 2024

'വത്തിക്കാന്റെ സുപ്രധാന നീക്കം' എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം: സീറോ മലബാര്‍ സഭ

പ്രവാചകശബ്ദം 18-08-2022 - Thursday

കാക്കനാട്: ‘കുർബാന വിഷയത്തിൽ വത്തിക്കാന്റെ സുപ്രധാന നീക്കം' എന്ന തരത്തിൽ ചില പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് സീറോ മലബാര്‍ സഭ.

വാർത്തകളിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഫ്രാൻസിസ് മാർപാപ്പയോ, പൗരസ്ത്യ തിരുസംഘമോ സീറോമലബാർ സിനഡിന്റെ ചർച്ചാവിഷയങ്ങളെകുറിച്ചും, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണസംവിധാനത്തെ സംബന്ധിച്ചും നേരത്തെ ഔദ്യോഗികമായി നൽകിയതല്ലാതെ പുതുതായി നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലായെന്ന് സഭാനേതൃത്വം അറിയിച്ചു.

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മാർപാപ്പയുടെയും, പരിശുദ്ധ സിംഹാസനത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ്. ഇതിന് ആവശ്യമായ എല്ലാ സഹകരണങ്ങളും, സഭയുടെ മുഴുവൻ പിന്തുണയും അഡ്മിനിസ്ട്രേറ്റർക്ക് സിനഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയെ സംബന്ധിച്ചും, സ്ഥലവില്പനയിലെ നഷ്ടം നികത്തലിനെ സംബന്ധിച്ചും കൃത്യമായ വിശദീകരണക്കുറിപ്പ് സഭ ഇതിനോടകം ഔദ്യോഗികമായി നൽകിയിട്ടുണ്ട്.

ആയതിനാൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകൾക്കെതിരെ സഭയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ജാഗ്രത പുലർത്തണമെന്നും അത്തരം വാർത്തകളെ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും മീഡിയ കമ്മീഷൻ സെക്രട്ടറി, ഫാ. ആന്റണി വടക്കേക്കര വി. സി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

More Archives >>

Page 1 of 476