News - 2024

ഫ്രാന്‍സിസ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍: വിശുദ്ധ കുര്‍ബാനയില്‍ 28,000 പേര്‍ പങ്കെടുക്കും

പ്രവാചകശബ്ദം 22-10-2022 - Saturday

മനാമ: നോര്‍ത്തേണ്‍ അറേബ്യ അപ്പസ്തോലിക വികാരിയത്തിന്റെ ഭാഗമായ ബഹ്റൈനിലേക്കുള്ള ആദ്യ പേപ്പല്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. നവംബര്‍ 3 മുതല്‍ 6 വരെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം. നവംബര്‍ 5ന് രാവിലെ 8.30-ന് ബഹ്റൈനിലെ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ബഹ്റൈന്‍, സൗദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും ചുരുങ്ങിയത് 28,000-ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയില്‍ നിന്നും രണ്ടായിരത്തോളം പേരെയാണ്‌ പ്രതീക്ഷിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വരുന്നവരുടെ സൗകര്യത്തിനായി അര്‍ദ്ധരാത്രി മുതല്‍ റിഫായിലെ സ്റ്റേഡിയത്തിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഉണ്ടായിരിക്കും.

28,000-മാണ് നാഷണല്‍ സ്റ്റേഡിയത്തിന്റെ പരമാവധി ശേഷിയെന്നും, അത്രയും ആളുകള്‍ പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതേണ്‍ അറേബ്യ അപ്പസ്തോലിക വികാരിയത്തിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ജോണ്‍ ഇ. ജോണ്‍ 'ദി നാഷണല്‍'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതില്‍ ഇരുപത്തിനാലായിരം പേര്‍ ബഹ്റൈനില്‍ നിന്നുള്ളവരും, രണ്ടായിരത്തോളം പേരെ സൗദിയില്‍ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരിക്കും ഭൂരിഭാഗവും. യു.എ.ഇ, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള തദ്ദേശീയ പൗരന്‍മാര്‍ക്ക് വേണ്ടി 500 സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്, 900 സീറ്റുകള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടിയും റിസര്‍വ് ചെയ്തിട്ടുണ്ട്.

ഇസ്ലാമിക നേതാക്കളും കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബഹ്റൈനിലെ മനാമ, അല്‍റിഫാ, മുഹാറാക്ക് എന്നീ പട്ടണങ്ങളാണ് പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുന്നത്. പാപ്പയെ വരവേല്‍ക്കുന്നതിനായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും, ഒരു ആഘോഷത്തിന്റേതായ അന്തരീക്ഷമാണെന്നും നിലവിലുള്ളതെന്നും ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ വികാരിയായ ഫാ. സജി തോമസ്‌ പറഞ്ഞു. വിശുദ്ധ കുര്‍ബാന നല്കുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന യൂക്കരിസ്റ്റ് മിനിസ്റ്റര്‍മാരായ 300 പേര്‍ ഉള്‍പ്പെടെ എഴുന്നൂറിലധികം വോളണ്ടിയര്‍മാരും, വൈദികര്‍, മെത്രാന്മാര്‍ കര്‍ദ്ദിനാള്‍മാര്‍ ഉള്‍പ്പെടെയുള്ള 120 പേരുമാണ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുക.


Related Articles »