News - 2024

തന്റെ ബഹ്റൈന്‍ സന്ദര്‍ശനം സഹോദര്യത്തിനും സമാധാനത്തിനും: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 02-11-2022 - Wednesday

വത്തിക്കാന്‍ സിറ്റി: ബഹ്റൈനിലെ തന്റെ എല്ലാ കൂടിക്കാഴ്ചകളും പരിപാടികളും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയായിരിക്കുമെന്നും പ്രാർത്ഥനയാൽ തന്നെ അനുഗമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. സകല വിശുദ്ധരുടെയുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ചൊവ്വാഴ്‌ച (01/11/22) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാന്തരമാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. നാളെയാണ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. സഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നമ്മുടെ കാലഘട്ടത്തിൻറെ അത്യന്താപേക്ഷിതവും അടിയന്തിരവുമായ ആവശ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

തന്റെ ബഹ്റൈന്‍ സംഭാഷണ കേന്ദ്രീകൃതമായിരിക്കും. മാനവ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും പരസ്പരം കൂടുതൽ കണ്ടുമുട്ടുകയെന്ന അനിവാര്യമായ ആവശ്യകത പ്രമേയമാക്കിയുള്ള ബഹ്റൈന്‍ സമ്മേളനത്തിൽ താൻ പങ്കെടുക്കുന്നുണ്ട്. വിവിധ മത പ്രതിനിധികളുമായി, പ്രത്യേകിച്ച് ഇസ്ലാം പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരമായും ഇതിനെ നോക്കികാണുന്നുവെന്നും പാപ്പ പറഞ്ഞു. എല്ലാ കൂടിക്കാഴ്ചകളും പരിപാടികളും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളെ ദൈവനാമത്തിൽ പിന്തുണയ്ക്കാനുള്ള ഫലപ്രദമായ അവസരമായി ഭവിക്കുന്നതിന് പ്രാർത്ഥനയാൽ തന്നെ അനുഗമിക്കണമെന്ന് പാപ്പ അഭ്യർത്ഥിച്ചു. സഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അത്യന്താപേക്ഷിതവും അടിയന്തിരവുമായ ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബഹ്റൈൻ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പയെ ക്ഷണിച്ച രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയ്ക്കും ഭരണ നേതൃത്വത്തിനും പ്രാദേശിക സഭയ്ക്കും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ നന്ദിയര്‍പ്പിച്ചു. പിരിമുറുക്കങ്ങൾ, എതിർപ്പുകൾ, സംഘർഷങ്ങൾ എന്നിവയാൽ മുദ്രിതമായ ഒരു ലോകത്തിൽ പാപ്പയുടെ ബഹ്റൈൻ സന്ദർശനവും സന്ദർശന പരിപാടികളും ഐക്യത്തിൻറെയും ശാന്തിയുടെയും സന്ദേശമായിരിക്കുമെന്ന് കർദ്ദിനാൾ പരോളിൻ പ്രത്യാശ പ്രകടിപ്പിച്ചു. നാളെ ആരംഭിക്കുന്ന പാപ്പയുടെ സന്ദര്‍ശനം ആറാം തീയതി വരെ നീളും.


Related Articles »