News

ഛത്തീസ്ഗഡിലെ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത ക്രൂരത; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈസ്തവ നേതൃത്വം

പ്രവാചകശബ്ദം 14-01-2023 - Saturday

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവരെ ഭവനരഹിതരാക്കിയ ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍. ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‍ സംസ്ഥാന സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ‘യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫ്രണ്ട്’ന്റെ അഭിഭാഷകനായ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ യു.സി.എ ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ ഈ ആവശ്യം ഛത്തീസ്ഗഡ് ഗവര്‍ണര്‍ അനുസൂയിയ ഉയികി വഴി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കലും എക്ലേസ്യ യുണൈറ്റഡ് ഫോറത്തിന്റെ ചെയര്‍മാനായ ഫാ. ജോണ്‍സണ്‍ തേക്കടിയിലും, മറ്റുള്ളവരും ഉള്‍പ്പെടുന്ന ക്രിസ്ത്യന്‍ പ്രതിനിധി സംഘം ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മനുഷ്യസങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമുള്ള ക്രൂരതയാണ് തങ്ങള്‍ക്കവിടെ കാണുവാന്‍ കഴിഞ്ഞതെന്നും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്ത്രീകളേയും, പെണ്‍കുട്ടികളേയും നഗ്നരാക്കി തെരുവിലൂടെ നടത്തിയെന്നും ഫാ. ജോണ്‍സണ്‍ തേക്കടിയില്‍ വെളിപ്പെടുത്തി. വീടുകള്‍ വിട്ട് സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളേപ്പോലെ കഴിയുന്നവരുടെ ദുരിതങ്ങള്‍ ഹൃദയഭേദകമായിരുന്നുവെന്നും ഇവാഞ്ചലിക്കല്‍ സഭാംഗമായ ഫാ. ജോണ്‍സണ്‍ പറഞ്ഞു.

“ക്രൈസ്തവരുടെ ദേവാലയങ്ങളും, ഭവന ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു; അവരുടെ മുന്നില്‍ വെച്ച് തന്നെ അവരുടെ വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും, വളര്‍ത്തു മൃഗങ്ങളേയും, ഭക്ഷ്യ ധാന്യങ്ങളും കൊണ്ടുപോകുകയും ചെയ്തു. ഗ്രാമത്തിലെ കിണറില്‍ നിന്നും ക്രിസ്ത്യാനികള്‍ക്ക് കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരേ ആചാരാനുഷ്ടാന പ്രകാരം അടക്കം ചെയ്യുവാന്‍ പോലും ഭൂരിപക്ഷമായ ഗ്രാമവാസികള്‍ സമ്മതിക്കുന്നില്ലെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച സന്ദര്‍ശക സംഘം വെളിപ്പെടുത്തി. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പല ഗ്രാമങ്ങളും സന്ദര്‍ശിക്കുവാന്‍ തങ്ങളെ അനുവദിച്ചില്ലെന്നും, നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ക്രൈസ്തവര്‍ക്കെതിരെ എണ്‍പത്തിമൂന്നോളം ആക്രമണങ്ങള്‍ നടന്നിട്ടും ഇതുവരെ പോലീസ് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സന്ദര്‍ശക സംഘം ആരോപിച്ചു.

ആദിവാസികള്‍ തങ്ങളുടെ പ്രാകൃത ആചാരങ്ങള്‍ ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കരുതെന്ന ആവശ്യത്തിന്റെ മറവിലാണ് ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത് പോലെ വശീകരണത്തിലൂടേയോ, ബലപ്രയോഗത്തിലൂടേയോ ഒരൊറ്റ മതപരിവര്‍ത്തനം പോലും തങ്ങള്‍ക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്നും പ്രദേശവാസികളുമായി അടുത്തിടപ്പെട്ട ഇവര്‍ യു‌സി‌എ ന്യൂസിനോട് പറഞ്ഞു. ഈ ആക്രമണങ്ങള്‍ക്ക് മതവുമായോ, മതപരിവര്‍ത്തനവുമായോ യാതൊരു ബന്ധമില്ലെന്നും, നിഷ്കളങ്കരായ ആദിവാസികളെ ഭിന്നിപ്പിക്കുവാനുള്ള രാഷ്ട്രീയ ഗൂഢതന്ത്രമാണിതെന്നു അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. നേരത്തെ ഛത്തീസ്ഗഡിലെ കത്തോലിക്ക ദേവാലയത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. ഛത്തീസ്ഗഡിലെ മൂന്നു കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍.

Tag: judicial probe into rising attacks, Chhattisgarh christian attack, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »