News - 2024

മിഷ്ണറിമാർക്കെതിരെയുള്ള ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ക്രൈസ്തവ നേതാക്കൾ

പ്രവാചകശബ്ദം 03-02-2024 - Saturday

റായ്പൂർ: മിഷ്ണറിമാർ മതപരിവർത്തനം നടത്തുകയാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബി‌ജെ‌പി നേതാവുമായ വിഷ്ണു ഡിയോ സായിയുടെ ആരോപണത്തിനെതിരെ ക്രൈസ്തവ നേതാക്കൾ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ മതപരിവർത്തനമാണ് ക്രൈസ്തവർ നടത്തുന്നതെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മിഷ്ണറിമാർ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഒരു പ്രബല ശക്തിയാണെന്നും, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ നൽകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് അവർ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു.

റായ്പൂർ അതിരൂപതയുടെ വികാരി ജനറലായ ഫാ. സെബാസ്റ്റ്യൻ പൂമറ്റം മുഖ്യമന്ത്രിയുടെ അവകാശവാദം തീർത്തും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെ ന്യൂനപക്ഷ സമുദായത്തിനെതിരെ ഇത്രയും പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തി ആരോപണം ഉന്നയിക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ മിഷ്ണറിമാർ പാവപ്പെട്ട ആദിവാസി ജനങ്ങളുടെ ഇടയിൽ അവരുടെ വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങൾക്ക് വേണ്ടി ഇടപെടുന്നത് നിഷേധിക്കാൻ സാധിക്കാത്ത വസ്തുതയാണ്. എന്നാൽ അവരെ മതപരിവർത്തനം നടത്തുകയാണ് എന്ന് പറയുന്നത് അബദ്ധവും, നിരാശാജനകവും ആയ ആരോപണമാണ്. മിഷ്ണറിമാർ നടത്തുന്ന ഒരു സ്ഥാപനത്തിലാണ് മുഖ്യമന്ത്രി പഠിച്ചതെങ്കിലും ഇപ്പോഴും അദ്ദേഹം സ്വന്തം വിശ്വാസം തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞവർഷം നവംബർ 17 തീയതി നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടി വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബർ മാസം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനം സായി ഏറ്റെടുത്തത്. ജനുവരി 28നു തലസ്ഥാനമായ റായിപ്പൂരിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടെ കണക്ക് പ്രകാരം 2022ൽ ക്രൈസ്തവർക്കും, ക്രൈസ്തവ ആരാധനാലയങ്ങൾക്കും എതിരെ നടക്കുന്ന അക്രമ സംഭവങ്ങളുടെ കണക്കില്‍ ഉത്തർപ്രദേശിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ചത്തീസ്ഗഡ്.


Related Articles »