India

ഭരണകൂടത്തിന്റെ അനാസ്ഥ ഗുരുതരം: ബിഷപ്പ് ജോസ് പൊരുന്നേടം

പ്രവാചകശബ്ദം 21-01-2023 - Saturday

മാനന്തവാടി: വയനാട്ടിലെ ജനത്തോടും വനത്തോടു ചേര്‍ന്നു കിടക്കുന്ന എല്ലായിടങ്ങളിലെയും മനുഷ്യരോടും ഭരണകൂടം പുലര്‍ത്തുന്നത് ഗൗരവതരമായ അനാസ്ഥയാണെന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാലുവിന്റെ ഭവനം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. വന്യമൃഗാക്രമണം നാടിന്റെ വിവിധഭാഗങ്ങളില്‍ അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഓരോ ദിവസത്തെയും വര്‍ത്തമാനപത്രങ്ങള്‍ പുലിയും കടുവയും കാട്ടുപന്നിയും ജനവാസമേഖലകളെ അസ്വസ്ഥതപ്പെടുത്തുന്നതിന്റെ വാര്‍ത്തകള്‍ കൊണ്ടു നിറയുന്നു. മനുഷ്യര്‍ക്ക് സ്വസ്ഥമായി സഞ്ചരിക്കാനോ വീടിന് പുറത്തിറങ്ങി നടക്കാനോ സാധിക്കുന്നില്ല. വയനാട് പോലെയുള്ള മലയോര മേഖലകളില്‍ പല ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടി വരുന്ന മനുഷ്യര്‍ക്ക് കൂടെ ആരെങ്കിലുമില്ലാതെ കാല്‍നടയാത്ര ചെയ്യുകയെന്നത് അചിന്ത്യമായിത്തീരുകയാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി.

റബര്‍ ടാപ്പിംഗിനും വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനുമെല്ലാമായി വെളിച്ചം വീഴും മുമ്പേ അദ്ധ്വാനിക്കാനായി പുറത്തിറങ്ങുന്ന മനുഷ്യര്‍ ജീവന്‍ കൈയിലെടുത്തുപിടിച്ചാണ് മണിക്കൂറുകള്‍ തള്ളിനീക്കുന്നത്. കുട്ടികളെ തനിയെ സ്കൂളുകളിലേക്ക് അയക്കാന്‍ ഇന്ന് പലര്‍ക്കും ഭയമാണ്. പറമ്പിലുണ്ടാകുന്ന സാധാരണ അനക്കങ്ങള്‍ പോലും കര്‍ഷകരായ ഈ പാവപ്പെട്ട മനുഷ്യരിൽ ഭയം ഉളവാക്കുന്നു. ഈ അവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണേണ്ട ഭരണകൂടം വേണ്ടിവന്നാൽ നടപടിക്രമങ്ങൾ ലളിതമാക്കി എത്രയും വേഗം പരിഹാരമാർഗ്ഗങ്ങൾ നടപ്പാക്കേണ്ടതുണ്ട്.

അതിന് സംസ്ഥാന - പ്രാദേശിക ഭരണകൂടങ്ങളെ ചലിപ്പിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങണം. അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയത്തിന് മുൻഗണന കൊടുക്കണം. വയനാട്ടിലെ പ്രത്യേക സാഹചര്യം പരിശോധിച്ചാല്‍, ഏതെങ്കിലും വിധത്തില്‍ വന്യമൃഗാക്രമണത്തിനിരയാകുന്നവർക്ക് അടിയന്തിര ചികിത്സ കിട്ടുന്നതിനുള്ള സാഹചര്യം പോലുമില്ല. മാനന്തവാടി ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് മെഡിക്കല്‍ കോളേജ് എന്ന പേര് മാത്രം കൊടുത്തതു കൊണ്ട് മാത്രം ചികിത്സാ സൗകര്യങ്ങൾ വർദ്ധിക്കുകയില്ലല്ലോ. ഇക്കാര്യത്തിൽ സർക്കാർ പുലർത്തുന്ന നിസംഗത ഒട്ടും സ്വാഗതാർഹമല്ല.

സൗകര്യങ്ങളുടെ അപര്യാപ്തതയാൽ ഈ മെഡിക്കല്‍ കോളേജ് കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സാലുവിനെ റഫര്‍ ചെയ്തത്. വഴിയില്‍ വച്ചാണ് കടുവയുടെ ആക്രമണത്താൽ തകരാറിലായ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതും അങ്ങനെ അദ്ദേഹം മരണപ്പെട്ടതും. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ സ്റ്റബിലൈസ് ചെയ്യാനുള്ള സംവിധാനം പോലുമില്ലാത്ത മെഡിക്കല്‍ കോളേജില്‍ മറ്റൊന്നും പ്രതീക്ഷിക്കാനില്ലല്ലോ.

കാട് കാടായും നാട് നാടായും തന്നെ തുടരുന്ന ഈയവസരത്തില്‍പ്പോലും ജനം ഇത്രയേറെ ദുരിതമനുഭവിക്കേണ്ടി വരുമ്പോള്‍ ജനവാസമേഖലകളിലേക്ക് ബഫര്‍ സോണ്‍ കൂടി വ്യാപിപ്പിച്ചാല്‍ അവസ്ഥ എന്തായിത്തീരും എന്ന് ഊഹിക്കാവുന്നതേയുള്ളു. വയനാട് കടുവാസങ്കേതമാക്കി മാറ്റുമെന്ന ജനസംസാരവും വാര്‍ത്താറിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യമാണെന്ന സംശയം ഇപ്പോൾ ബലപ്പെട്ടു വരികയാണ്. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അനാസ്ഥ വെടിഞ്ഞ് ഭരണകൂടം അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളില്‍ ചിലത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു;

1. തോമസ്സിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വിശദമായും നിഷ്പക്ഷമായും അന്വേഷിച്ച്, വീഴ്ചവരുത്തിയവര്‍ക്ക് നേരേ വേണ്ട നടപടികള്‍ സ്വീകരിക്കുകയും തോമസിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന നഷ്ടപരിഹാരവും മറ്റും കാലതാമസമില്ലാതെ നല്കുകയും ചെയ്യണം.

2. വനംവകുപ്പിന്റെ ജനവിരുദ്ധമായ നിലപാടുകളും റിപ്പോര്‍ട്ടുകളും നിയന്ത്രിക്കുകയും പ്രദേശവാസികള്‍ക്ക് നേരേ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക.

3. കാടിറങ്ങാൻ സാധ്യത ഉണ്ടന്ന് വനം വകുപ്പ് പറയുന്ന കടുവകളെ ഉടനെ പിടികൂടുകയും വനം മന്ത്രി നിർദ്ദേശിച്ചിരിക്കുന്ന കളളിംഗ്, പ്രത്യുല്പാദന നിയന്ത്രണം, ആനകളെ മറ്റിടങ്ങളിലേക്ക്‌ മാറ്റൽ തുടങ്ങിയവയുടെ വിശദാംശങ്ങളും സമയക്രമവും ഉൾപ്പെടെ ഉത്തരവുകൾ അടിയന്തിരമായി പുറപ്പെടുവിക്കുകയും അതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.

4. വന്യമൃഗാക്രമണത്തിനും, മരണത്തിനും, കാർഷിക നഷ്ടങ്ങൾക്കുമുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് ഉത്തരവാകുക.

5. ബഫർ സോൺ ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്ക് നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഭരണകൂടം അടിയന്തിരമായി പൂര്‍ത്തിയാക്കുക

6. മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാസൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിപുലീകരിക്കുക. ICU ആമ്പുലൻസുകളുടെ എണ്ണം കൂട്ടണം. അതിനായി MLA ഫണ്ട് പോലെ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തണം.

7. വയനാട്ടിൽ നിന്നുള്ള യാത്രാപ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന പദ്ധതികളും അടിയന്തിരമായി നടപ്പിൽ വരുത്തണം.

വനംവകുപ്പിന്റേയും മന്ത്രിയുടേയും പ്രഖ്യാപനങ്ങൾ പലപ്പോഴും പ്രസ്താവനകൾ മാത്രമായി അവസാനിക്കാറാണ് പതിവ്. പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും തന്നെ ഫലപ്രാപ്തിയിലെത്തുന്നില്ല. ജനമാകട്ടെ ദുരിതമനുഭവിച്ചും ഭയന്നും ജീവിതം മുന്നോട്ടു തള്ളിനീക്കുകയുമാണ്. ഇനിയുള്ള കാലത്ത് പ്രവർത്തിപഥത്തിൽ കാണാത്ത പ്രസ്താവനകളേയും പ്രഖ്യാപനങ്ങളേയും മാത്രം വിശ്വസിച്ചും അംഗീകരിച്ചും ജനത്തിന് മുന്നോട്ട് പോകാൻ കഴിയില്ല എന്നത് വ്യക്തമാണ്. അതിനാല്‍ അനാസ്ഥ വെടിഞ്ഞ് സത്വരമായ നടപടികളിലേക്ക് ബന്ധപ്പെട്ടവര്‍ കടക്കുന്നില്ലായെങ്കില്‍ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഒറ്റക്കെട്ടായുള്ള ജനകീയ സമരങ്ങൾക്ക് ജനങ്ങൾ നിർബന്ധിതരാകും. അക്കാര്യത്തിൽ മാനന്തവാടി രൂപത ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും.

മരണമടഞ്ഞ സാലുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് അവരോടൊപ്പം പ്രാര്‍ത്ഥിച്ച ശേഷം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുമ്പോള്‍ അവതരിപ്പിച്ച വിഷയങ്ങളാണിവ. മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷന്‍സ് - ജാഗ്രതാ സമിതി അംഗങ്ങളും പുതുശ്ശേരിയിലെ ഇടവകവികാരിമാരായ ഫാ. ഫ്രാന്‍സിസ് കുത്തുകല്ലിങ്കല്‍, ഫാ. അരുണ്‍ മുയല്‍ക്കല്ലിങ്കല്‍ എന്നിവരും വിവിധ സംഘടനകളുടെ പ്രതിനിധികളും ബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു.


Related Articles »