India - 2024

മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയം കത്തിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ

പ്രവാചകശബ്ദം 16-02-2023 - Thursday

ന്യൂഡൽഹി: മധ്യപ്രദേശിലെ നർമദാപുരം ജില്ലയിൽ പള്ളി കത്തിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഗോത്രവർഗ വിഭാഗക്കാർ താമസിക്കുന്ന മധ്യപ്രദേശിലെ ചൗകിപൂർ ഗ്രാമത്തിലാണ് ഞായറാഴ്ച അക്രമികൾ പള്ളി ആക്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ ആകാശ് തിവാരി, അവിനാശ് പാണ്ഡെ, ശിവ റായ് എ ന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലക്നോയില്‍ സമാജ് വാദി പാർട്ടി പിന്നാക്ക നേതാവ് സ്വാമിപ്രസാദ് മൗര്യയുടെ പ്രസ്താവനയ്ക്ക് പിന്തുണയറിയിച്ച് സമുദായ നേതാക്കൾ ഹിന്ദുമതഗ്രന്ഥമായ രാംചരിത് മാനസ് കത്തിച്ചതിന്റെ പ്രതികരണമാണു പള്ളിക്കെതിരെയുണ്ടായ അക്രമത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.

ജനാല തകർത്ത് അകത്തു കയറിയ അക്രമികൾ വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിയ്ക്കിരയാക്കിയിരിന്നു. ചുവരിൽ "റാം' എന്നെഴുതിയ ശേഷമാണ് ഇവര്‍ മടങ്ങിയത്. സാമുദായിക സ്പർധയുണ്ടാക്കൽ, ഭവനഭേദനം, കൊലപാതകശ്രമം, തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കുറ്റവാളികളെ പിടികൂടിയത്. ക്രൈസ്തവർക്കെതിരെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധി ച്ച് വിവിധ ക്രൈസ്തവ സംഘടനകൾ ഞായറാഴ്ച ഡൽഹിയിൽ പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.


Related Articles »