News

ന്യൂഡൽഹിയില്‍ ക്രൈസ്തവരുടെ പ്രതിഷേധ സംഗമത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം

പ്രവാചകശബ്ദം 20-02-2023 - Monday

ന്യൂഡൽഹി: ഭാരതത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ചുക്കൊണ്ട് ഡല്‍ഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ യോഗത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ഇന്നലെ 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന വൻപ്രതിഷേധ സംഗമത്തില്‍ ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ ജെ. കുട്ടോ, ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ അധ്യക്ഷൻ ബിഷപ്പ് പോൾ സ്വരൂപ്, ഗുരുഗ്രാം മലങ്കര രൂപത വികാരി ജനറൽ ഫാ. വർഗീസ് വിനയാനന്ദ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഏബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് അസഹിഷ്ണുത വർധിക്കുകയാണെന്നും ക്രൈസ്തവരെയും അവരുടെ കീഴിലുള്ള ആരാധനലായങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയാണെന്നും ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു. പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ എത്തിക്കാനാണു സംഗമം ഒരുക്കിയതെന്നു ഡോ. അനിൽ ജെ. കുട്ടോ പറഞ്ഞു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ചെയർമാൻ ഡോ. മൈക്കിൾ വില്യംസ് പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകളനുസരിച്ച് 2022ൽ ക്രൈസ്തവർക്കെതിരേ 21 സംസ്ഥാനങ്ങളിലായി 597 ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ 1198 അക്രമങ്ങൾ നടന്നിട്ടുണ്ട്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.


Related Articles »