India - 2024

നരേന്ദ്ര മോദി വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 25-04-2023 - Tuesday

കൊച്ചി: കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. വെല്ലിംഗ്ടൺ ഐലൻഡിലെ ഹോട്ടൽ താജ് മലബാറിൽ ഇന്നലെ രാത്രി എട്ടിനു നടന്ന കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടുനിന്നു. എട്ടു മെത്രാന്മാർ പങ്കെടുത്തു. റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കണം, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കണം, പരിവർത്തിത ക്രൈസ്തവരുടെ സംവരണത്തിനു നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ബിഷപ്പുമാർ പ്രധാനമന്ത്രിക്കു മുന്നിൽ പൊതുവായി ഉന്നയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ സഭകൾ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെന്നും കേരളത്തിലും അതുണ്ടാവണമെന്നാണ് ആഗ്രഹമെന്നും മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്. 2023 മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വിവിധ വിഭാഗം കർഷകർക്കു നേട്ടമുണ്ടാകും. ഭാരത സന്ദർശനത്തിനു മാർപാപ്പയെ ക്ഷണിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങൾ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണം, തീരശോഷണം, മണ്ണെണ്ണവില, തൊഴിൽ നഷ്ടം ഉൾപ്പെടെയുള്ള തീരജനതയുടെ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കണം, തീര നിയന്ത്രണ വിജ്ഞാപനം മൂലമുള്ള തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണ തടസ്സങ്ങൾ ഒഴിവാക്കണം, 126 മത് ഭരണഘടന ഭേദഗതിയിലൂടെ സഭകളിലെ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം നഷ്ടമായത് പുനസ്ഥാപിക്കണം, ചുരുങ്ങിയ പക്ഷം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും സംവരണം നൽകണം വിവേചനം ഒഴിവാക്കണം, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കണം. പിന്നാക്ക ന്യൂനപക്ഷം എന്ന രീതിയിൽ ജനസംഖ്യ ആനുപാതികമായ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ അവസരങ്ങൾ ലഭിക്കണം, പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി പദവി ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.


Related Articles »