News

തടങ്കലിലാക്കിയ മെത്രാന്റെ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ നിക്കരാഗ്വേ ഭരണകൂടം പാർട്ടി പതാകകൾ ഉയർത്തി

പ്രവാചകശബ്ദം 29-06-2023 - Thursday

മതഗൽപ്പ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ മതഗൽപ്പ രൂപതയുടെ മെത്രാൻ റോളാണ്ടോ അൽവാരെസിന്റെ സ്ഥാനിക കത്തീഡ്രൽ ദേവാലയത്തിനു മുന്നിൽ രാജ്യത്തെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ പാർട്ടി പതാകകൾ ഉയർത്തി. ചുവപ്പും, കറുപ്പും നിറത്തിലുള്ള നാഷ്ണൽ ലിബറേഷൻ ഫ്രണ്ട് പാർട്ടിയുടെ പതാകകള്‍ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ഉയർത്തിയിരിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിതെളിയിച്ചിരിക്കുകയാണ്. രാജ്യത്തെ കത്തോലിക്ക സഭക്ക് നേരെയുള്ള ഭരണകൂട വേട്ടയാടലിന്റെ ഒടുവിലത്തെ തെളിവായാണ് ഈ സംഭവത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കികാണുന്നത്.

2007 മുതൽ രാജ്യം ഭരിക്കുന്നത് ഒർട്ടേഗ ഭരണകൂടമാണ്. രാജ്യത്തെ കത്തോലിക്ക സഭക്കെതിരെ ഭരണകൂടത്തിന്റെ മറ്റൊരു പ്രകോപനമാണ് കത്തീഡ്രലിന് മുന്നില്‍ പതാക ഉയര്‍ത്തിയതിലൂടെ വെളിവായിരിക്കുന്നതെന്ന് "നിക്കരാഗ്വേ: എ പെർസിക്യൂട്ടഡ് ചർച്ച്?", എന്ന റിപ്പോർട്ടിന്റെ രചയിതാവും ഗവേഷകയുമായ മാർത്ത പട്രീഷ്യ, ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ വാർത്താ വിഭാഗത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്തുകൊണ്ടിരുന്ന ഒരു പ്രദക്ഷിണവും അടുത്തിടെ ഭരണകൂടം റദ്ദാക്കിയെന്ന് അവർ ആരോപിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തിയതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ബിഷപ്പ് അൽവാരസിനെ ഭരണകൂടം ജയിലിൽ അടച്ചത്. 26 വർഷത്തേക്കും, നാലു മാസത്തേക്കുമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മാർച്ച് മാസത്തിനു ശേഷം ബിഷപ്പിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ പറ്റി വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയിലിൽ കഴിയുന്ന ആരും സുഖമായി കഴിയില്ല. തങ്ങളുടെ മെത്രാന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്ന രൂപതയിലെ വൈദികരുടെ ആത്മവീര്യത്തെ കെടുത്താൻ വേണ്ടിയാണ് കൊടികൾ സ്ഥാപിക്കാൻ വേണ്ടിയുള്ള നടപടികൾ ഭരണകൂടം സ്വീകരിച്ചതെന്ന് മാർത്ത പട്രീഷ്യ പറഞ്ഞു.

രാജ്യത്ത് കത്തോലിക്ക സഭക്കെതിരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കാനും, ബിഷപ്പ് അൽവാരെസിന്റെയും, തടങ്കലിൽ കഴിയുന്ന മൂന്നു വൈദികരുടെയും മോചനം സാധ്യമാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് മാർത്ത. മാർച്ച് 25 ബിഷപ്പ് അൽവാരസ്, സഹോദരനായ മാനുവലിനോടും, അദ്ദേഹത്തിന്റെ ഭാര്യ വിൽമയോടും ഒപ്പം മോഡേലോ ജയിലിൽ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ഭരണകൂടം പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് സർക്കാർ സൃഷ്ടിച്ച ഒരു നാടകം ആണെന്നാണ് രാജ്യത്തുനിന്ന് പലായനം ചെയ്ത മനാഗ്വേ രൂപതയുടെ സഹായ മെത്രാൻ സിൽവിയോ പറയുന്നത്.

More Archives >>

Page 1 of 855