News - 2024

തിരുസഭയെയും യുദ്ധത്തിൽ തകരുന്ന ലോകത്തെയും ദൈവമാതാവിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 28-10-2023 - Saturday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ തിരുസഭയെയും ലോകത്തെയും പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്‌ടോബർ 27 വെള്ളിയാഴ്ച സമാധാനത്തിനായി നടന്ന ആഗോള പ്രാര്‍ത്ഥന ദിനത്തിന്റെ ഭാഗമായാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ സമര്‍പ്പണം നടത്തിയത്. അക്രമങ്ങളാൽ അടയാളപ്പെടുത്തിയ ലോകത്തിന്റെ സമാധാനത്തിനു വേണ്ടി പാപ്പ ആഹ്വാനം ചെയ്ത ഒരു ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയുടെ കേന്ദ്ര ബിന്ദു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പ്രാർത്ഥനയായിരുന്നു.

ഫ്രാൻസിസ് പാപ്പ വീൽചെയറിലാണ് മാതാവിന്റെ രൂപത്തിനു മുന്നിലേക്ക് എത്തിയത്. വിദ്വേഷത്താൽ കുടുങ്ങിയവരുടെ ആത്മാവിനെ ചലിപ്പിക്കാനും സംഘർങ്ങൾ ഉണ്ടാക്കുന്നവരെ മാനസാന്തരപ്പെടുത്താനും, കുട്ടികളുടെ കണ്ണീർ തുടക്കാനും, സംഘർഷങ്ങളുടെ ഇരുണ്ട യാമങ്ങളിൽ വെളിച്ചമുണ്ടാകാനും പാപ്പ പ്രാർത്ഥിച്ചു. ഏതാനും നിമിഷം മൗനമായി പ്രാർത്ഥിച്ച ശേഷം ജപമാലയുടെ ദുഃഖകരമായ രഹസ്യങ്ങൾ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥനയാരംഭിച്ചു. കുറച്ചു സമയം നിശബ്ദ പ്രാർത്ഥനയ്ക്കും സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളും ധ്യാന വിഷയമായി.

പരിശുദ്ധ പിതാവിനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളും, മെത്രാൻമാരും, കർദ്ദിനാൾമാരും സിനഡിൽ സംബന്ധിക്കാനെത്തിയ സിനഡംഗങ്ങളും ബസിലിക്കയിൽ സന്നിഹിതരായിരുന്നു. റോമിന്റെ മെത്രാനോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിശ്വാസികളും ഓൺലൈനായി പ്രാർത്ഥനയിൽ പങ്കുചേർന്നു. ജെറുസലേമിലും, ഗാസയിലും, യുക്രൈനിലെ കീവിലും, വടക്കൻ ആഫ്രിക്കയിലെ ഗ്രാമങ്ങളിലും പ്രാർത്ഥനകൾ നടന്നു. വിശുദ്ധ നാട്ടിലെ സംഘർഷം അതീവ ഗുരുതരമായിരിക്കെയാണ് പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഒരു ദിവസത്തിനായി പാപ്പ ആഹ്വാനം നടത്തിയത്.


Related Articles »