News - 2024

മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ ഭാരത സഭ

പ്രവാചകശബ്ദം 13-02-2024 - Tuesday

ബാംഗ്ലൂര്‍: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ സഭ. ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 36-ാമത് ദ്വൈവാർഷിക അസംബ്ലിയുടെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആഹ്വാനം. മതധ്രുവീകരണം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് സി‌ബി‌സി‌ഐ നേരത്തെ പ്രസ്താവിച്ചിരിന്നു.

വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മത മൗലികവാദ പ്രസ്ഥാനങ്ങളും എല്ലായ്പ്പോഴും രാജ്യത്തെയും അതിൻ്റെ ഭരണഘടനയെയും ചിത്രീകരിച്ചിട്ടുള്ള ബഹുസ്വര ധാർമ്മികതയെ ഇല്ലാതാക്കുന്നുവെന്ന ആശങ്കയുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങള്‍ ഒരിക്കലും ഹനിക്കാന്‍ പാടില്ലായെന്നും സി‌ബി‌സി‌ഐ പ്രസ്താവിച്ചു. 2014 മുതൽ ഹിന്ദു ദേശീയവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന ബി‌ജെ‌പി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാണ്.

ആസാമില്‍ ക്രൈസ്‌തവർ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്‌തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് അടുത്തിടെ തീവ്രഹിന്ദുത്വ സംഘടന അന്ത്യശാസനം നല്‍കിയിരിന്നു. സ്കൂളുകളിൽ ജോലിചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാ വസ്ത്രങ്ങൾ ധരിച്ച് ജോലിചെയ്യരുതെന്നും സ്‌കൂളുകളിൽ ക്രൈസ്‌തവ പ്രാർത്ഥനകൾ പാടില്ലെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി രാജ്യത്തു മാറിയിരിക്കുകയാണ്.

ഇന്ത്യയിലെ ജനസംഖ്യയുടെ 79.8% ഹൈന്ദവരാണ്. 2.3% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്. 30 ദശലക്ഷം നിവാസികളുള്ള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അടക്കം ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് ഉയരുന്നത്. 2014ൽ ക്രൈസ്തവര്‍ക്ക് നേരെ 147 അക്രമ സംഭവങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നുള്ളൂ. എന്നാല്‍ 2023ൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ 687 ആയി വർദ്ധിച്ചെന്നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടിയിരിന്നു.


Related Articles »