India - 2024

ദ്വിദിന നെറ്റ് സീറോ ശില്‍പ്പശാലയുമായി കേരള കത്തോലിക്ക സഭ

പ്രവാചകശബ്ദം 02-04-2024 - Tuesday

കോട്ടയം: നീതിപൂർവകവും സമഗ്രവുമായ പ്രകൃതി പരിപോഷണം ഉറപ്പുവരുത്തി വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള കത്തോലിക്കാ സഭ ദ്വിദിന നെറ്റ് സീറോ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഭൂമിക്ക് സംരക്ഷണമൊരുക്കുകയെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തോട് ആഗോള സഭയും ലോക രാഷ്ട്രങ്ങളും എടുത്തിട്ടുള്ള അനുകൂല നിലപാടിനോട് ചേർന്ന്, രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും കൃത്യമായ ഹരിത ചട്ടം പാലിക്കാൻ പ്രാപ്‌തമാക്കിയാണ് നിർണായക ചുവടുവയ്പ്‌പ് നടത്തുന്നത്.

കെസിബിസിയുടെ ജെപിഡി കമ്മീഷൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും കൈകാര്യം ചെയ്യുന്ന ഓഫീസുമായി ചേർന്ന് പാലാരിവട്ടം പിഒസിയിൽ നാളെ തുടങ്ങുന്ന രണ്ടു ദിവസത്തെ ശില്പശാല സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസിയുടെ ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും.

സിബിസിഐ പരിസ്ഥിതി ഓഫീസ് ചെയർമാൻ ബിഷപ്പ് ഡോ. ആൽവിൻ ഡി സിൽവ മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചെയർമാൻ ബിഷപ്പ് മാർ തോമസ് തറയിൽ ചർച്ചകൾ നിയന്ത്രിക്കും. കേരള കത്തോലിക്ക സഭയുടെ 32 രൂപതകളിൽനിന്നു വിദഗ്‌ധർ സംബന്ധിക്കുന്ന ശില്പശാലയിൽ പ്രകൃതി വിഭവ പരിപോഷണത്തെ ആസ്‌പദമാക്കി വിദഗ്‌ധരുടെ ക്ലാസുകൾ, ചർച്ചകൾ, മാതൃകാ പഠനങ്ങൾ, പദ്ധതി ആസൂത്രണം എന്നിവ നടക്കും. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായ പാലക്കാട് ജില്ലയിലെ വണ്ടാഴി പഞ്ചായത്ത് പൊൻകണ്ടം ഇടവകയിലെ വിദഗ്‌ധർ പരിശീലനത്തിന് നേതൃത്വം നല്‍കും.


Related Articles »