News

ക്രൂശിത രൂപം മാറ്റി ഷി ജിൻപിംഗിന്റെ ചിത്രങ്ങൾ സ്ഥാപിക്കണം: ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം

പ്രവാചകശബ്ദം 04-10-2024 - Friday

ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്ന് കുരിശുകൾ നീക്കം ചെയ്യാനും യേശുക്രിസ്തുവിൻ്റെയോ കന്യാമറിയത്തിൻ്റെയോ ചിത്രങ്ങൾ മാറ്റി പ്രസിഡൻ്റ് ഷി ജിൻപിംഗിന്റെ ചിത്രങ്ങൾ സ്ഥാപിക്കാനും ചൈനീസ് സർക്കാർ ഉത്തരവിട്ടതായി അമേരിക്കന്‍ സംഘടനയുടെ റിപ്പോര്‍ട്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുള്ള അധിനിവേശമാണ് നടത്തുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ (യുഎസ്‌സിഐആർഎഫ്) പുതിയ റിപ്പോർട്ടില്‍ പറയുന്നു.

ദേവാലയത്തിന്റെ പ്രവേശന കവാടങ്ങളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) മുദ്രാവാക്യങ്ങളുടെ പ്രദർശനം, വിശുദ്ധ ഗ്രന്ഥമായ ബൈബിളിന് സെൻസർഷിപ്പ്, സി‌സി‌പി പ്രത്യയശാസ്ത്രം പ്രസംഗിക്കാൻ വൈദികര്‍ക്കുള്ള നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിശ്വാസം, പ്രവർത്തനങ്ങൾ, ആവിഷ്‌ക്കാരം, വസ്ത്രധാരണം, നേതൃത്വം, ഭാഷ, ആരാധനാലയങ്ങൾ എന്നിവയും അതിലേറെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെപ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുത്താൻ നിർബന്ധിതരാക്കുന്നതിലൂടെ വിശ്വാസ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നിയന്ത്രണം ഉറപ്പിക്കുവാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമമെന്നും ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്.

ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന രാജ്യമാണ് ചൈന. ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി 2013 മുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുരിശു തകര്‍ക്കുവാന്‍ ആരംഭിച്ചത് ഏറെ ചര്‍ച്ചയായിരിന്നു. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം സ്ഥിരീകരിക്കപ്പെട്ട വിവിധ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »