News - 2024

സിനഡിന്റെ പ്രവർത്തനരേഖ പൂർണ്ണമായും വിമർശനവിധേയമാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് : കർദ്ദിനാൾ ലൂയി ടാഗി

അഗസ്റ്റസ് സേവ്യർ 12-10-2015 - Monday

മെത്രാൻ സിനഡിന്റെ ആദ്യ ആഴ്ചയിലെ പ്രവർത്തനങ്ങൾ സമാപിച്ചപ്പോൾ കർദ്ദിനാൾ ലൂയി ടാഗിൾ പത്രമാധ്യമങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് സിനഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. സിനഡിന്റെ പ്രവർത്തനരേഖ പൂർണ്ണമായും വിമർശനവിധേയമാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നൂറിൽ പരം സഭാശ്രേഷ്ഠന്മാർ റോമിലെത്തിയിരിക്കുന്നത്, കുറച്ചു പേർ ചേർന്നു തയ്യാറാക്കിയ പ്രവർത്തനരേഖ പൂർണ്ണമായും ശരിയെന്നു പറഞ്ഞു കൈ പൊക്കി അംഗീകരിക്കാനല്ലെന്നും, അതിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി തിരുത്താനാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

സഭയുടെ അനുശാസനങ്ങൾക്കനുസരിച്ച് പക്വമായ കുടുംബ ജീവിതം നയിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ കുടുംബങ്ങളെ പ്രോൽസാഹനത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും വീക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് സിനഡിൽ പൊതുവേ അഭിപ്രായമുയർന്നു. ആദ്യ ആഴ്ച്ചയിലെ പ്രഭാഷണങ്ങൾക്കും ചെറു ഗ്രൂപ്പ് ചർച്ചകൾക്കും ശേഷം സിനഡ് ചെറു ഗ്രൂപ്പുകളുടെ റിപ്പോർട്ടുകൾ പഠനത്തിനെടുത്തു.

"കൃത്യമായ ഒരു മാർഗ്ഗം ഇതേ വരെ കണ്ടു പിടിക്കാനായിട്ടില്ല" ഇംഗ്ലീഷ് ഗ്രൂപ്പ് C -യിലെ ഓസ്ട്രേലിയൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് പറഞ്ഞു, "പക്ഷേ, സിനഡ് മുന്നോട്ടു പോകുന്തോറും നമ്മുടെ ജോലിയെ പറ്റിയും അതിനു വേണ്ട മാർഗ്ഗത്തെ പറ്റിയും വ്യക്തത കൈവരുമെന്ന് വിശ്വസിക്കുന്നു."

മുൻസിനഡുകളിൽ പങ്കെടുത്തിട്ടുള്ള അംഗങ്ങൾക്ക് ഈ സിനഡിന്റെ പ്രവർത്തന രീതി അല്പം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് എന്ന് സിനഡ് പ്രസിഡന്റുമാരിൽ ഒരാളായ കർദ്ദിനാൾ ടാഗിൾ പറഞ്ഞു.

പിതാവിന് നിർദ്ദേശങ്ങളുടെ ഒരു ലിസ്റ്റ് സമർപ്പിക്കുക എന്ന മുൻ സിനഡുകളിലെ ശീലത്തിന് പകരം സിനഡിന്റെ പ്രവർത്തനരേഖ തിരുത്താനുള്ള ദൗത്യമാണ് നൽകപ്പെട്ടിരിക്കുന്നത്.

പ്രവർത്തന രേഖയുടെ ആദ്യ അദ്ധ്യായമാണ് ആദ്യ ആഴ്ച്ച ചർച്ചയ്ക്ക് വന്നത്. അതിലെ ഭാഷ തിരുത്തുന്ന നിർദ്ദേശം മുതൽ കൂടുതൽ ഗൗരവാവഹമായ തത്ത്വശാസ്തപരമായ ബലഹീനതകൾ വരെ ചൂണ്ടി കാണിക്കപ്പെട്ടു.

പ്രവർത്തനരേഖ പലരിൽ നിന്നുമുള്ള നിർദ്ദേശങ്ങളാണെന്നും ആ അഭിപ്രായ പ്രകടനങ്ങൾ സിനഡിലെ ചർച്ചകൾക്ക് ഒരു സൂചന കൊടുക്കാൻ മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെന്നും ക ർ ഡി നാൾടാ ഗിൾ മാധ്യമങ്ങളോട് പറഞ്ഞു.

പത്രമാധ്യമങ്ങളോട്‌ സംസാരിക്കവേ, U.S. Conference of Catholic Bishops -ന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ജോസഫ് കർട്ട്സ് രേഖകളിൽ ലളിതവും ആകർഷണീയവുമായ ഭാഷ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

വിവാഹം ഒരു കൂദാശ യാണെങ്കിൽ അതിനെ പറ്റി സംസാരിക്കുമ്പോൾ ആദ്യം പറയേണ്ടത് അതിലെ പ്രശ്നങ്ങളെ പറ്റിയല്ല, അതിന്റെ മഹത്വത്തെ പറ്റിയാണ് എന്ന് ടൊറന്റോയി ലെ കർഡിനാൾ തോമസ് കോളിൻസും ഫിലഡെൽഫിയയിലെ ആർച്ച് ബിഷപ്പ് ചാൾസ് ചോപ്പട്ടും ഇംഗ്ലീഷ് ഗ്രൂപ്പ് D - യുടെ അഭിപ്രായമായി രേഖപ്പെടുത്തി.

സിനഡിന്റെ പ്രവർത്തന രേഖയിൽ പ്രസക്തമായ സുവിശേഷ ഭാഗങ്ങൾ കൂടുതലായി ചേർക്കണമെന്നും സഭയുടെ അനുശാസനങ്ങളും മുൻകാല സഭാ തത്ത്വജ്ഞാനികളുടെ വിഷയബന്ധിയായ ചീന്തകൾ സൂചിപ്പിക്കണമെന്നും പല ഗ്രൂപ്പുകളും ആവശ്യപ്പെട്ടു.

'Church-speak' എന്ന് പൊതുവെ പരാമർശിക്കപ്പെടുന്ന വാചാലത ഒഴിവാക്കി ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് യുവജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമായിരിക്കും എന്ന് ക ർ ഡി നാൾ ടാഗിൾ സൂചിപ്പിച്ചു.

കുടുംബമെന്നാൽ സ്ത്രീ പുരുഷ ബന്ധത്തിൽ അടിസ്ഥാനമിട്ടതാണെന്നും അതിനെ പറ്റി ഒരു സന്ദേഹവുമില്ലെന്നും ഇറ്റാലിയൻ ഗ്രൂപ്പ് A റിപ്പോർട്ട് നൽകി. "തിരുസഭ അനുശാസിക്കുന്ന കുടുംബം അതു മാത്രമാണ്."

"കുടുംബം നമ്മിൽ നിന്നും വേറിട്ട ഒന്നല്ല. നമ്മൾ മെത്രാൻമാർ കുടുബങ്ങളെ പറ്റി പറയുമ്പോൾ നമ്മുടെ മാതാപിതാക്കൾ, സഹോദരർ, ബന്ധുക്കൾ എല്ലാവരും അടങ്ങിയ കുടുംബത്തെ പറ്റി തന്നെയാണ് പറയുന്നത് എന്നോർക്കണം.കുടുംബം വെറും ഒരു ആശയമല്ല. "ഫ്രൻഞ്ച് ഗ്രൂപ്പ് C പറഞ്ഞു.

ഫ്രൻഞ്ച് ഗ്രൂപ്പ് A-യും ഇംഗ്ലീഷ് ഗ്രൂപ്പ് C യും സിനഡിന്റെ സമയദൈർഘ്യത്തെ പറ്റി ആശങ്ക പ്രകടിപ്പിച്ചു. "ഇവിടെ ചർച്ച ചെയ്ത വിഷയങ്ങൾ പൂർത്തീകരിക്കാൻ സിനഡിന്റെ മൂന്ന് ആഴ്ച്ചകൾ പോരാതെ വരും എന്ന് ഞങ്ങൾ അറിയുന്നു.രണ്ടാം വത്തിക്കാൻ കൗൺസിലിൽ തീരുസഭ തുടങ്ങി വെച്ച യാത്ര നമ്മൾ തുടരുകയാണ്."

'Gender Theory' - അതായത് 'സ്ത്രീ പുരുഷ സ്വഭാവ വ്യത്യാസങ്ങൾ' ശരീരഘടനാപരമല്ലെന്നും, സാമൂഹ്യ സ്വഭാവം മാറ്റുന്നതിനനുസരിച്ച് വ്യത്യാസം വരാവുന്നതാണെന്നും ഉള്ള വാദഗതി ചർച്ചയ്ക്കെടുക്കണം എന്ന് പല ഗ്രൂപ്പുകളും ആവശ്യപ്പെട്ടു.

ഒരു പുതിയ സമീപനം എന്ന നിലയിൽ 'Gender Theory' പഠനം അർഹിക്കുന്നു എന്ന് ഫ്രൻഞ്ച് ഗ്രൂപ്പ് C പറഞ്ഞു. പക്ഷേ അത് പരമമായ യാഥാർത്ഥ്യമായി സ്വീകരിച്ച്, കുടുംബബന്ധങ്ങൾക്ക് പവിത്രത നൽകുന്ന മാതൃത്വത്തേയും പിതൃത്വത്തേയും ഉപേക്ഷിക്കാൻ , സ്വാഭാവികമായ സ്നേഹബന്ധങ്ങളെ നിരസിക്കാൻ , പ്രോൽസാഹിപ്പിക്കുന്ന തത്വശാസ്ത്രമാകുമ്പോൾ അത് അപകടകരമാകുന്നു എന്ന് ഫ്രൻഞ്ച് ഗ്രൂപ്പ് C തുടർന്നു പറഞ്ഞു.


Related Articles »