News - 2025
ഫ്രാന്സിസ്കോയുടെയും ജസീന്താ മാര്‍ട്ടോയുടെയും നാമകരണ തീയതി ഏപ്രില്‍ 20നു പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍ 12-04-2017 - Wednesday
വത്തിക്കാൻ സിറ്റി: പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള അന്തിമ അംഗീകാരം ഏപ്രില്‍ 20 വ്യാഴാഴ്ച നല്‍കും. അന്നേ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത കർദിനാൾമാരുടെ കണ്‍സിസ്റ്ററിയിലാണ് തീരുമാനമുണ്ടാകുക. വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതിയും അതേ ദിവസം പ്രഖ്യാപിക്കും. അതേ സമയം മാര്‍പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനവേളയില്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
മെക്സിക്കോയിലെ മൂന്നു രക്തസാക്ഷികൾ, ഇറ്റലിക്കാരനായ കപ്പൂച്ചിൻ വൈദികൻ ആഞ്ചലോ ഡ അക്രി, സ്പാനിഷ് വൈദികൻ ഫൗസ്റ്റീനോ മിഹ്വേസ്, ബ്രസീലിലെ 30 രക്തസാക്ഷികൾ എന്നിവരുടെ നാമകരണവും വ്യാഴാഴ്ച അംഗീകരിക്കും. നേരത്തെ മാര്‍ച്ച് 23-ന് ഫ്രാന്‍സിസ് പാപ്പാ കര്‍ദ്ദിനാള്‍മാരുടെ തിരുസംഘത്തിന്റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഈ കൂടിക്കാഴ്ചക്കിടക്കാണ് ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്.
ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലും ന്യുമോണിയ ബാധിച്ചു മരണപ്പെടുകയായിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായാണ് ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നാമത്തെ ആളായ ലൂസിയ സാന്റോസ് (സിസ്റ്റർ ലൂസിയ) 2005-ല്‍ തന്റെ 97-മത്തെ വയസ്സിലാണ് മരിച്ചത്. സിസ്റ്റര്‍ ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ അടുത്തിടെ ആരംഭിച്ചിരിന്നു.
ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് പാപ്പാ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്. മെയ് 12-13 എന്നീ തിയതികളിലായിരിക്കും പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനം. ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയം സന്ദര്‍ശിക്കുന്ന നാലാമത്തെ പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ.
![](/images/close.png)