India - 2024

സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി: എഫ്‌സി‌സി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

സ്വന്തം ലേഖകന്‍ 17-10-2019 - Thursday

വത്തിക്കാന്‍ സിറ്റി/ ആലുവ: തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു വിവാദത്തിലായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ പൗരസ്ത്യ സംഘം തള്ളി. ഇതുസംബന്ധിച്ച ഡിക്രി സിസ്റ്റര്‍ ലൂസിക്ക് നല്‍കാന്‍ ന്യൂഡല്‍ഹിയിലെ അപ്പസ്‌തോലിക് നണ്‍ഷിയേച്ചര്‍ വഴി എഫ്‌സിസി ജനറലേറ്റില്‍ ഒക്ടോബര്‍ 14നു ലഭിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ പ്രസ്തുത ഡിക്രി വത്തിക്കാന്റെ ഔദ്യോഗിക ഭാഷയായ ലത്തീനിലാണ്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുണ്‍ഷിയോയുടെ ഇംഗ്ലീഷിലുള്ള കത്തില്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിക്കളഞ്ഞതാണെന്നും എന്നാല്‍ ഇനിയും സിസ്റ്റര്‍ ലൂസിക്ക് കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്‌തോലിക്കയില്‍ ഈ തള്ളിക്കളഞ്ഞ തീരുമാനത്തിനെതിരേ ഇനിയും അപ്പീല്‍ കൊടുക്കാന്‍ അവകാശമുണ്ടെന്നും സൂചിപ്പിക്കുന്നുമുണ്ട്.

ഇതുസംബന്ധിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം പുറത്തിറക്കിയ വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തില്‍ (എഫ്‌സിസി) 1982 മുതല്‍ പ്രഥമ വ്രതവാഗ്ദാനവും സഭാവസ്ത്രസ്വീകരണവും വഴി അംഗമായി തീര്‍ന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ ഗൗരവതരവും തുടര്‍ച്ചയായുമുള്ള അനുസരണ ദാരിദ്ര്യ വ്രതലംഘനം ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം 2019 മേയ് 11ന് പ്രസ്തുത സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുകയും ഈ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യതിരുസംഘത്തിന് സമര്‍പ്പിക്കുകയും ആ തിരുസംഘത്തിന്റെ അംഗീകാരത്തോടുകൂടി സിസ്റ്റര്‍ ലൂസിയെ അറിയിക്കുകയുമുണ്ടായി.

സിസ്റ്റര്‍ ലൂസി കളപ്പുര ഓഗസ്റ്റ് 16നു തന്നെ സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കിയതിനെതിരേ പൗരസ്ത്യ സംഘത്തിന് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ വിശദമായ പഠനത്തിനുശേഷം 26 സെപ്റ്റംബര്‍ 2019ല്‍ മൂന്നുപേജ് ദൈര്‍ഘ്യമുള്ള വിശദമായി ഒരു ഡിക്രിവഴി പൗരസ്ത്യ തിരുസംഘം തള്ളിക്കളഞ്ഞു.

ആ ഡിക്രി സിസ്റ്റര്‍ ലൂസിക്ക് നല്‍കാന്‍ ന്യൂഡല്‍ഹിയിലെ അപ്പസ്‌തോലിക് നണ്‍ഷിയേച്ചര്‍ വഴി എഫ്‌സിസി ജനറലേറ്റില്‍ ഒക്ടോബര്‍ 14നു ലഭിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ പ്രസ്തുത ഡിക്രി വത്തിക്കാന്റെ ഔദ്യോഗിക ഭാഷയായ ലത്തീനിലാണ്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുണ്‍ഷിയോയുടെ ഇംഗ്ലീഷിലുള്ള കത്തില്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിക്കളഞ്ഞതാണെന്നും എന്നാല്‍ ഇനിയും സിസ്റ്റര്‍ ലൂസിക്ക് കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്‌തോലിക്കയില്‍ ഈ തള്ളിക്കളഞ്ഞ തീരുമാനത്തിനെതിരേ ഇനിയും അപ്പീല്‍ കൊടുക്കാന്‍ അവകാശമുണ്ടെന്നും സൂചിപ്പിക്കുന്നുമുണ്ട്. ഒക്ടോബര്‍ 16നു പൗരസ്ത്യ തിരുസംഘത്തില്‍നിന്നുള്ള ഈ ഡിക്രി മാനന്തവാടി പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍, കാരക്കമല മഠത്തില്‍ എത്തി സിസ്റ്റര്‍ ലൂസിക്കു കൈമാറി.

സാമൂഹിക മാധ്യമങ്ങളിലൂടെയും ദിനപത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവ വഴിയും പ്രചരിപ്പിക്കപ്പെട്ട, ഇന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും ദുരുദ്ദേശ്യപരമായ പ്രചരണങ്ങള്‍ക്കും ചില മുഖ്യധാര മാധ്യമങ്ങളുടെ നീതിരഹിതമായ വിധി പ്രഖ്യാപനങ്ങള്‍ക്കുമെതിരായി പ്രതികരിക്കേണ്ടതുണ്ട് എന്നു തോന്നിയതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ മാധ്യമലോകത്തെയും പൊതുജനങ്ങളെയും അറിയിക്കാനാഗ്രഹിക്കുന്നു.

1. സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനിസമൂഹത്തിലെ അംഗത്വത്തില്‍നിന്നാണു ഡിസ്മിസ് ചെയ്തിരിക്കുന്നത്. കത്തോലിക്കാ സഭയില്‍നിന്നല്ല. അതിനാല്‍, എഫ്‌സിസി സന്യാസിനി സമൂഹത്തിലെ അംഗത്വം നഷ്ടപ്പെട്ടുകഴിഞ്ഞാലും മറ്റേതൊരു കത്തോലിക്കാ സഭാംഗത്തെപ്പോലെ സിസ്റ്റര്‍ ലൂസിക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും മറ്റു കൂദാശകള്‍ സ്വീകരിക്കുവാനുമുള്ള അവകാശം ഉണ്ടായിരിക്കും.

2. സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ് സി സി സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുവാനുള്ള അധികാരം പ്രസ്തുത സഭയുടെ മദര്‍ ജനറലിലും ജനറല്‍ കൗണ്‍സിലിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിന് നിയതമായ നടപടിക്രമം എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെ നിയമാവലിയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ നിയമാവലിക്കനുസൃതമായി ജീവിച്ചുകൊള്ളാമെന്നു വ്രതം വഴി ദൈവതിരുമുന്പാകെ വാഗ്ദാനം ചെയ്തുകൊണ്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുര പ്രസ്തുത സന്യാസ സമൂഹത്തിലെ അംഗമായിത്തീര്‍ന്നിരിക്കുന്നത്.

3. സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സന്യാസിനീ സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുന്നതിനുള്ള കാരണങ്ങള്‍ ഡിസ്മിസല്‍ ഡിക്രിയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സിസ്റ്റര്‍ ലൂസിക്കു നീതി എന്ന മുദ്രവാക്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍, സിസ്റ്ററില്‍നിന്നും ആ ഡിക്രി വാങ്ങി വായിക്കുവാന്‍ സ്‌നേഹബുദ്ധ്യാ അഭ്യര്‍ഥിക്കുന്നു.

4. തെറ്റിദ്ധാരണ പരത്തുന്ന മറ്റൊരു പ്രചരണം, സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യാനുള്ള കാരണം, പ്രസ്തുത വ്യക്തി 2018 സെപ്റ്റംബറില്‍ വഞ്ചി സ്വകയറില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തതാണ് എന്നതാണ്. എന്നാല്‍, ഡിസ്മിസല്‍ ഡിക്രിയില്‍ വ്യക്തമായി പ്രതിപാദിക്കുന്നതുപോലെ, മാനന്തവാടി പ്രവിശ്യാധിപതി 2018 മാര്‍ച്ച് 13നു സിസ്റ്ററിന് ഡിസ്മിസല്‍ നടപടിക്രമങ്ങളുടെ ഭാഗമായ നിയമപരമായ ആദ്യത്തെ മുന്നറിയപ്പും 2018 മേയ് 19നു നിയമപരമായ രണ്ടാമത്തെ മുന്നറിയപ്പും നല്‍കുകയും വിശദീകരണം ചോദിക്കുകയും തെറ്റുകള്‍ തിരുത്താതിരുന്നാല്‍ ശിക്ഷാനടപടികളുണ്ടാകുമെന്ന് ഔദ്യോഗികമായി കത്തു മുഖാന്തിരം അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

അതിനുശേഷമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് എഫ്‌സിസി മദര്‍ ജനറലും കൗണ്‍സിലര്‍മാരും ആയതുകൊണ്ട് പ്രവിശ്യയില്‍നിന്നു സിസ്റ്റര്‍ ലൂസിയുമായി ബന്ധപ്പെട്ട രേഖകള്‍ ആലുവായിലുള്ള സന്യാസ സമൂഹത്തിന്റെ ജനറലേറ്റില്‍ എത്തിക്കഴിഞ്ഞശേഷമാണു സിസ്റ്റര്‍ ലൂസി വഞ്ചി സ്‌ക്വയറില്‍ എത്തുന്നത്. ഇതിനോടു ബന്ധപ്പെട്ട രേഖകളെല്ലാം പൗരസ്ത്യ തിരുസംഘത്തിന് അയച്ചുകൊടുത്തിട്ടുള്ളതുമാണ്.

5. സിസ്റ്റര്‍ നല്‍കിയ അപ്പീലില്‍, ഡിസ്മിസല്‍ ഡിക്രി നിയമവിരുദ്ധവും തെറ്റായതും നിലനില്ക്കാത്തതുമാണെന്നു പ്രതിപാദിച്ചിട്ടുണ്ടെങ്കിലും അപ്പീലില്‍ ഒരിടത്തും അത് തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിച്ചിട്ടില്ല.

6. സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിക്കളഞ്ഞു വത്തിക്കാനിലെ പൗരസ്ത്യതിരുസംഘ കാര്യാലയത്തില്‍നിന്നു പുറപ്പെടുവിച്ച ഡിക്രിയിലെ പ്രസക്തഭാഗങ്ങള്‍ ( പരിഭാഷ) താഴെ കൊടുക്കുന്നു.

8. സന്യാസജീവിതത്തിന് തീര്‍ത്തും നിരക്കാത്ത ഒരു ജീവിതശൈലി സിസ്റ്റര്‍ ലൂസി കളപ്പുര സ്വീകരിച്ചതിനാല്‍ എഫ്‌സിസി സന്യാസസഭയുടെ അധികാരികള്‍ രണ്ടുതവണ അവരോട് സഭാംഗത്തെപ്പോലെ ജീവിക്കുകയും സഭാംഗത്തിനടുത്ത ചുമതലകള്‍ നിറവേറ്റുകയും ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ സിസ്റ്റര്‍ ലൂസി സഭയുടെ ആഹ്വാനങ്ങളും അഭ്യര്‍ഥനകളും ധിക്കാരപൂര്‍വം അവഗണിക്കുകയും സന്യാസസഭയുടെ പൊതുചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു.

10. കത്തോലിക്കാസഭയുടെയും സന്യാസസമൂഹത്തിന്റെയും അന്തസും ഭദ്രതയും പാലിക്കുന്നതിന് കാനന്‍ നിയമം 551, 553 വകുപ്പുകള്‍ പ്രകാരം സിസ്റ്റര്‍ ലൂസി കളപ്പുരയെ ഡിസ്മിസ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങാന്‍ സഭാ മേലധികാരികള്‍ ബാധ്യസ്ഥരായി. സന്യാസസഭയുടെ മേലധികാരികള്‍ നടപടിക്രമങ്ങള്‍ ശ്ലാഘനീയമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേരത്തേ പറഞ്ഞ ചില പൊതുകാര്യങ്ങള്‍ ഒഴിച്ചാല്‍ ഈ പ്രക്രിയയില്‍ ഒരു പോരായ്മയും കണ്ടിട്ടില്ല.


Related Articles »