News
‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നിരപരാധികളുടെ നേർക്ക് വെടിയുതിര്‍ത്തു: കാലിഫോര്‍ണിയയിൽ 3 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 22-04-2017 - Saturday
കാലിഫോര്‍ണിയ: ഏപ്രില്‍ 18-ന് കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ നഗരത്തിലെ കത്തോലിക്കാ ചാരിറ്റീസ് കെട്ടിടത്തിനു പുറത്ത്, 39 കാരനായ കോരി അലി മുഹമ്മദ് എന്ന വ്യക്തി നടത്തിയ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അയാള്‍ നിരപരാധിയായ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. 2 പേര്‍ സംഭവസ്ഥലത്ത് തന്നെ മരണമടയുകയും ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമാണ് ഉണ്ടായത്.
വെളുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള വംശീയ വിദ്വോഷമാണ് ആക്രമണത്തിനു പിന്നിലുള്ള കാരണമെന്ന് ഫ്രെസ്‌നോ പോലീസ് ചീഫ് പറഞ്ഞു. അലി മുഹമ്മദ് മുസ്ലീം മതവിശ്വാസിയാണെങ്കിലും 7 വ്യത്യസ്ത ദൈവങ്ങളോടു അയാള്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്ന് അസ്സോസിയേറ്റഡ് പ്രസ്സ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
സാക്ഷിവിവരണമനുസരിച്ച് പകല്‍ 10:50-ന് വലിയ കൈത്തോക്കുമായെത്തിയ ഇയാൾ യാതൊരു കാരണവും കൂടാതെ തെരുവിലേക്ക് വെടിയുതിര്‍ത്തു, തോക്ക് റീലോഡ് ചെയ്യുന്നതിനിടക്ക് ശാപവാക്കുകള്‍ ഉരുവിടുകയും ചെയ്യുന്നുണ്ടായിരുന്നു. ആറു പ്രാവശ്യം അയാള്‍ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ 2 പേര്‍ ചാരിറ്റിയുമായി ബന്ധപ്പെട്ടവരും മൂന്നാമന്‍ ഒരു ‘ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക്’ തൊഴിലാളിയുമാണ്. “യാതൊരു കാരണവുമില്ലാതെ ഒരു മനുഷ്യന്റെ ഹൃദയത്തിലെ വിദ്വോഷം കാരണം രണ്ടു മിനിട്ടുകള്‍ക്കുള്ളില്‍ മൂന്ന്‍ ജീവനുകള്‍ നഷ്ടപ്പെട്ടു” എന്ന് ഫ്രെസ്നോ രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
![](/images/close.png)